ന്യൂഡൽഹി : ജമ്മു കശ്മീരിൽ ഭീകരത വർദ്ധിക്കാൻ കാരണം പാകിസ്താൻ ഭീകരരാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. എല്ലാവരും ഈ ക്രൂരതയ്‌ക്ക് ഇരയായി. ഈ വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിൽ സംഭവിച്ച പ്രശ്‌നങ്ങൾക്ക് കാരണക്കാർ പാകിസ്താൻ ഭീകരരാണ്. അതിന്റെ പ്രത്യാഘാതം അവിടെയുള്ള ഹിന്ദുക്കളെയും, പണ്ഡിറ്റുകളെയും, മുസ്ലീങ്ങളെയും ബാധിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ ജാതിയുടേയും മതത്തിന്റെയും പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കും. എന്നാൽ സമൂഹമാണ് ഒറ്റക്കെട്ടായി നിൽക്കേണ്ടത്.
ജാതി-മത ഭേദമന്യേ എല്ലാവർക്കും നീതി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ആസാദ് ചൂണ്ടിക്കാട്ടി. അടുത്തിടെ പുറത്തിറങ്ങിയ ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ പ്രമേയത്തെച്ചൊല്ലി വിവാദം തുടരുന്നതിനിടെയാണ് അദ്ദേഹത്തന്റെ പരാമർശം. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ സിനിമയുടെ പേര് പറഞ്ഞ് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നും ആസാദ് വ്യക്തമാക്കി.
Comments