ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ വൻവിജയം നേടിയ ആംആദ്മി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി രംഗത്ത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെ ഉൾപ്പെടെ പ്രമുഖരെ മത്സരിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് മത്സരം നടക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിൽ ഹർഭജൻ സിംഗിനെ പാർട്ടി മത്സരിപ്പിക്കും. ഡൽഹി ഐഐടിയിലെ അസോസിയേറ്റ് പ്രഫസറായ ഡോ.സന്ദീപ് പഥക്ക് ആണ് ആംആദ്മി പാർട്ടി മത്സരിപ്പിക്കുന്ന മറ്റൊരു പ്രമുഖൻ. കൂടാതെ പാർട്ടി മുതിർന്ന നേതാവ് രാഘവ് ഛദ്ദയേയും മത്സരിപ്പിക്കും.
കോൺഗ്രസ് നേതാവും ക്രിക്കറ്റ് താരവുമായിരുന്ന നവജോദ് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിൽ മത്സരിച്ച കോൺഗ്രസ് അമ്പേ പരാജയപ്പെട്ടിരുന്നു. കായികലോകത്തു നിന്നുതന്നെയുള്ള ഒരാൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഹർബജൻ ആംആദ്മിയുടെ യൂത്ത് ഐക്കൺ ആയി മാറുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ തെക്കെ ഇന്ത്യ ലക്ഷ്യമിടുന്ന പാർട്ടിക്ക് രാജ്യവ്യാപകമായ പ്രതിച്ഛായയുള്ള ഹർഭജന്റെ വരവ് വരുംതിരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും നേതൃത്വം കരുതുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിലുണ്ടായ അട്ടിമറി വിജയത്തിന് നേതൃത്വം നൽകിയ ആളാണ് രാഘവ് ഛദ്ദ. പഞ്ചാബിലെ ഏഴ് രാജ്യസഭാ സീറ്റിൽ അഞ്ചെണ്ണത്തിൽ ഈ മാസം 31ന് മത്സരം നടക്കും. ഇന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി.
Comments