ചണ്ഡീഗഡ് : കായിക രംഗത്ത് ഇന്ത്യയെ ഏറ്റവും മുന്നിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക കായിക രംഗത്തായിരിക്കുമെന്നും പഞ്ചാബിലെ യുവാക്കളെ പുതിയ മാറ്റത്തിലേക്ക് നയിക്കുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു. രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം കായിക രംഗത്ത് ഇനിയും മുന്നോട്ട് കുതിക്കണം. ഒളിമ്പിക്‌സിൽ 200 മെഡൽ എന്നതാണ് നമ്മുടെ ലക്ഷ്യം. രാജ്യത്തിന്റെ കായിക മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പഞ്ചാബിലെ യുവാക്കൾക്ക് പ്രോത്സാഹനം നൽകുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.
പഞ്ചാബിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടിയതിന് പിന്നാലെയാണ് ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ളവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഹർഭജൻ സിംഗിനൊപ്പം ഡൽഹി എം എൽ എ രാഘവ് ചദ്ധ, സന്ദീപ് പതക് എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ രജീന്ദർ നഗറിൽ നിന്നുള്ള എംഎൽഎയാണ് ചദ്ധ്.
ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സർക്കാർ ഹർഭജന് കായിക സർവകലാശാലയുടെ ചുമതലകൂടി നൽകിയേക്കും എന്നാണ് സൂചന. 92 സീറ്റ് നേടിയായിരുന്നു പാർട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. ഹർഭജന്റെ രാഷ്‌ട്രീയ പ്രവേശനം നേരത്തെയും ചർച്ചയായിരുന്നു. പഞ്ചാബിന് വേണ്ടി പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നാണ് ഹർഭജൻ നേരത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടിയിലേക്ക് ക്ഷണിച്ചത്.
Comments