ന്യൂഡൽഹി: 2022ലെ പദ്മ അവാർഡുകൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്നും ശോശാമ്മ ഐപ്പ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. 128 പേർക്കാണ് ഇത്തവണ പദ്മ പുരസ്‌കാരം ലഭിച്ചത്.
അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മവിഭൂഷൺ മക്കൾ ഏറ്റുവാങ്ങി. ഗീത ട്രസ്റ്റ് ബോർഡ് ചെയർമാനായിരുന്ന രാധേ ശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായി നൽകിയ പദ്മവിഭൂഷൺ മകൻ രാഷ്‌ട്രപതിയിൽ നിന്ന് സ്വീകരിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ചു.
പാരാലിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് ദേവേന്ദ്ര ഹജ്ഹരിയ, സെറം ഇൻസ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനാവാല, സത്യനന്ദ് സ്വാമി എന്നിവർ പദ്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ഡയറക്ടർ ചന്ദ്രപ്രകാശ് ദ്വിവേദി, ഹോക്കി താരം വന്ദന കട്ടാരിയ, ആവ്‌നി ലേഖ്ര എന്നിവർ പദ്മശ്രീ പുരസ്‌കാരവും രാഷ്‌ട്രപതിയുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി.
പദ്മ പുരസ്‌കാര ജേതാക്കളായ ബാക്കി 64 പേർക്ക് അടുത്തയാഴ്ച പുരസ്‌കാരം വിതരണം ചെയ്യും. നീരജ് ചോപ്ര, സോനു നിഗം, അനിൽ രാംജ് വംശി, ബാലാജി താംബെ, ഭീംസെൻ, വിജയ കുമാർ ഡോംഗ്രെ എന്നിവരാണ് മറ്റ് പദ്മശ്രീ ജേതാക്കൾ. നാല് മലയാളികൾക്ക് പദ്മ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശങ്കര നാരായണ മേനോൻ ചൂണ്ടയിൽ (കായികം), പി നാരായണക്കുറുപ്പ് (സാഹിത്യം, വിദ്യാഭ്യാസം), കെവി റാബിയ (സാമൂഹിക സേവനം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം) എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ.
Comments