മോസ്കോ: യുക്രെയ്നിൽ സൈനിക നടപടികൾ ആരംഭിക്കാനിരിക്കെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉപയോഗിച്ച് ശ്രദ്ധതിരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ ശ്രമിച്ചുവെന്ന് ആരോപണം. രാഷ്ട്രീയ നിരീക്ഷകൻ വലേരോ ഫാബ്രി തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇമ്രാൻ ഖാനെ ജോക്കറായി പുടിൻ ഉപയോഗിച്ചുവെന്ന് വലേരോ പറയുന്നു. പുടിന്റെ രാഷ്ട്രീയ തന്ത്രങ്ങളും ഇമ്രാൻ ഖാന്റെ ബുദ്ധിയില്ലായ്മയുമാണ് വലേരോ തന്റെ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്.
ബുദ്ധിയുള്ള രാഷ്ട്രീയ നേതാക്കൾ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തേയ്ക്കുള്ള സന്ദർശനം റദ്ദാക്കിയേനേ. എന്നാൽ ഇമ്രാൻ ഖാൻ ആഭ്യന്തരകാരണങ്ങളാൽ രാജ്യത്തേയ്ക്ക് വരികയായിരുന്നുവെന്നും വിശകലന വിദഗ്ധരെ ഉദ്ധരിച്ച് വലേരോ കുറിച്ചു. ഇമ്രാൻ ഖാന്റെ സന്ദർശനം ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു. തന്ത്രപ്രധാനമായ നിരവധി ഭൗമരാഷ്ട്രീയ ഇടപാടുകളിൽ പാകിസ്താന്റെ ജാഗ്രത വർദ്ധിപ്പിക്കുകമാത്രമാണ് സന്ദർശനം കൊണ്ട് സാദ്ധ്യമായതെന്നും വലേരോ പറയുന്നു.
സന്ദർശനത്തിൽ പുടിനെ പാകിസ്താനിലേക്കും ഇമ്രാൻ ഖാൻ ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം അവസാനം പുടിൻ ഇസ്ലാമാബാദ് സന്ദർശിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇമ്രാന്റെ ക്ഷണം പുടിൻ സ്വീകരിക്കുകയാണെങ്കിൽ പാകിസ്താൻ സന്ദർശിക്കുന്ന ആദ്യ റഷ്യൻ പ്രസിഡന്റാവും വ്ളാഡിമിർ പുടിൻ. അതേസമയം പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കാൻ റഷ്യ തയ്യാറാവില്ലെന്നും വലേരോ പറയുന്നുണ്ട്.
ഇന്ത്യയുമായുള്ള ബന്ധത്തെ പാക് ബന്ധം ബാധിക്കുന്നതിനാലാണിത്. റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾക്കിടയിലും ആവേശം പ്രകടിപ്പിച്ച ഇമ്രാൻ ഖാന് തിരിച്ചടിയായിരുന്നു സന്ദർശനം. ഖേദം പ്രകടിപ്പിച്ച് സന്ദർശനം പാതിവഴിയിൽ അവസാനിപ്പിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് തൊട്ട് മുൻപുള്ള ഇമ്രാന്റെ സന്ദർശനം വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
Comments