കൊച്ചി: ഇന്ന് ലോകജലദിനാചാരണം നടത്തുമ്പോൾ ഇന്ത്യയിൽ പ്രകൃതി ഏറെ അനുഗ്രഹിച്ച കേരളം ജലത്തെ ഭയക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രളയങ്ങളും കടൽക്ഷോഭങ്ങളും മണ്ണിടിച്ചിലും തുടർന്ന് തൊട്ടടുത്ത മാസങ്ങളിൽ കൊടും വരൾച്ചയും. ഈ പ്രകൃതിയുടെ പ്രതിഭാസം ഇന്ന് ഏവരേയും അമ്പരപ്പിക്കുകയാണ്. സ്വയം വരുത്തിവെച്ചതാണെന്ന് മനസിലാക്കുന്നുണ്ടെങ്കിലും ഭാവി തലമുറയ്‌ക്കായി പരിഹാരമല്ല, മറിച്ച് ബദൽ മാർഗങ്ങൾ മാത്രമാണ് ഇന്നും നാം തേടുന്നത്. കിണറുകൾ വറ്റുമ്പോൾ കുഴൽ കിണർ കുഴിക്കുന്നപോലെ. അതും വറ്റുമ്പോൾ ലോറിയിൽ വെള്ളമെത്തിച്ച് ടാങ്ക് നിറച്ചിട്ടാൽ നമുക്ക് ആശ്വാസമാകുന്നു.
ശുദ്ധജലം കിട്ടാക്കനിയാവുന്ന വിധത്തിൽ ജലവിതാനം താഴേക്ക് പോകുന്ന കിണറുകളും ഇല്ലാതാകുന്ന കുളങ്ങളും വറ്റിക്കൊണ്ടിരിക്കുന്ന പുഴകളും മലയാളിയുടെ കണ്ണ് തുറപ്പിക്കു ന്നില്ല. തണ്ണീർതടമായാലും കണ്ടൽകാടായാലും കാവായാലും വെറും പുല്ലുകൾ നിറഞ്ഞ പറമ്പുകളായാലും എല്ലാമുണ്ടായാലേ നമുക്കാവശ്യമുള്ള ജലം ലഭിക്കൂ. ഈ സത്യമാണ് ഈ ജലദിനത്തിലും നമ്മെ തുറിച്ച് നോക്കുന്നത്.

ചിത്രം-മാടായിപാറ-കണ്ണൂർ. ഫോട്ടോഗ്രാഫി- അമൽ കാനത്തൂർ
ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന മുന്നറിയി്പ്പ് വിദഗ്ധർ നൽകാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളാകുന്നു. ഉപരിതലത്തിലെ ജലത്തെക്കുറിച്ച് ഒരു കാലത്ത് വ്യാകുലപ്പെട്ട ജനത ഇന്ന് ഭൂഗർഭ ജലം പോലും ലഭിക്കാത്ത അവസ്ഥ മുന്നിൽ കാണുന്നു. ഐക്യരാഷ്‌ട്രസഭ ലോകജല വികസനരേഖ പ്രഖ്യാപിക്കാ നിരിക്കേ നാം ഒറ്റക്കെട്ടായി ഒരു കാര്യം തീരുമാനിക്കണം. നിലവിൽ ലഭിക്കുന്ന ശുദ്ധജലത്തെ കുറഞ്ഞത് മലിനമാക്കാതെ സംരക്ഷിക്കുമെന്നെങ്കിലും തീരുമാനമെടുക്കണം.
കേരളത്തിന്റെ തനത് ഭൂപ്രകൃതി ജൈവവൈവിധ്യങ്ങളുടേതായിരുന്ന ഒരു കാലമുണ്ടാ യിരുന്നു. അന്ന് അവയെ സംരക്ഷിച്ചിരുന്നത് കാവുകളെന്ന അത്ഭുതകരമായ ആവാസ വ്യവസ്ഥയായിരുന്നു. ഇന്നിതാ 65 ശതമാനം കാവുകളും വെട്ടിനശിപ്പിച്ചതായാണ് കണക്ക്. മണ്ണിനെ സംരക്ഷിച്ച് നിർത്തുന്ന വള്ളിപ്പടർപ്പുകളും അവയ്‌ക്കൊപ്പം വളരുന്ന മഹാവൃക്ഷങ്ങളും കാവുകളുടെ ബാഹ്യരൂപം മാത്രമാണ്. അതിലേറെ പ്രാധാന്യമാണ് വലപോലെ താഴോട്ട് പടർന്നിറങ്ങുന്ന അവയുടെ വേരുകളും മണ്ണിൽ ആഴ്ന്നിറങ്ങി മണ്ണിനേയും ജലത്തേയും ചേർത്ത് പിടിക്കുന്ന നീർചാലുകളെ ഭൂമിക്കടിയിലൂടെ പോയി തേടികണ്ടെത്തുന്ന ധമനികൾ പോലുള്ള വേരുകളും. ഇവയെല്ലാം ചേർന്ന ആവാസ വ്യവസ്ഥ ലോകത്തിന് ഇന്നും അത്ഭുതകരമായ പഠന വിഷയമാണ്.
പറവകളുടേയും ഉരഗങ്ങളുടേയും മറ്റ് പക്ഷിമൃഗാദികളുടേയും കേദാരമാണ് നമ്മുടെ കാവുകൾ. അവയെ ആരാധിക്കുന്ന സങ്കല്പം പോലും അവയെ സംരക്ഷിക്കാനായിരുന്നു. സർപ്പക്കാവുകൾ തെല്ല് ഭയംകൂടി ഉണ്ടാക്കിയതാണ് മനുഷ്യനെ വിശ്വാസത്തിന്റെ പേരിലെങ്കിലും കാവ് തീണ്ടാതിരിക്കാൻ പ്രേരിപ്പിച്ചത്. ഇന്നത് അന്യമാകുന്നത് ഈ ജലദിനത്തിൽ നമുക്കുള്ള മുന്നറിയിപ്പാണ്. കാവ് തീണ്ടരുത് കുളം വറ്റുമെന്ന് പഴമക്കാർ നൽകിയ മുന്നറിയിപ്പ് ഭാവിയിൽ കുടിവെള്ളം മുട്ടും മക്കളേ എന്നത് തന്നെയായിരുന്നു. ഇന്ന് കുപ്പിവെള്ളം കാശ്‌കൊടുത്ത് വാങ്ങുന്ന മലയാളി സ്വന്തം മുറ്റത്തെ തെളിനീരായിരുന്ന കിണറിന്റെ ഓർമ്മകളിൽ പരിതപിക്കുന്നു.
ജലസംരക്ഷണം ഇന്ന് ചെറുകാര്യങ്ങളിലൂടെ പഠിപ്പിക്കാൻ പരിസ്ഥിതി സംരക്ഷകർ പറയുന്നത് ഒരു കാര്യം മാത്രം. നിങ്ങൾ പഴമയിലേക്ക് മടങ്ങു എന്നാണവർ ആവർത്തി ക്കുന്നത്. മുൻപ് എന്ത് കാര്യത്തിന് ജലം ഉപയോഗിച്ചാലും അത് വാഴത്തടത്തിലോ തെങ്ങിൻ തടത്തിലോ ചേമ്പിൻ തടത്തിലോ വീണ് വീണ്ടും ഭൂമിയിലേക്ക് തിരികെ പോയിരുന്നു. ഇന്ന് മഴവെള്ളം പോലും ഭൂമിയിൽ താഴാൻ അനുവദിക്കാതെ മുറ്റം ടൈൽസിടുന്നു. ഒരു ചെറിയ കുഴിയോ വരമ്പോ മതി നമ്മുടെ പുരപ്പുറത്തെ വെള്ളം സ്വന്തം പുരയിടത്തിലും കിണറ്റിലും താഴാൻ. ഒരു പാത്തി ടെറസിൽ നിന്ന് കിണറിലേയ്‌ക്ക് കൊടുത്തുനോക്കൂ. വർഷകാലം കഴിഞ്ഞ് അടുത്തവേനലിൽ നമ്മുടെ കിണറിലെ ജലനിരപ്പ് താഴില്ലെന്ന് കാണാനാകും. നമ്മുടെ കരുതൽ ചുറ്റുമുള്ള പലവീടുകൾക്കും നാടിനും ജലം നൽകുമെന്ന് അനുഭവസ്ഥർ. കാനകൾ മുഴുവൻ സിമന്റിട്ട് അടിത്തട്ട് ബലപ്പെടുത്തുന്ന ശീലം വന്നതോടെ ജലം അവിടെ താഴാതെ എങ്ങോട്ടോ പോകുന്നു. ആർക്കും ഉപയോഗമില്ലാതെ സമുദ്രത്തിലേക്ക് മാലിന്യങ്ങളുമായി ചെന്ന് പതിക്കുന്നതും നമ്മൾ വീട്ടുവളപ്പിൽ നിന്നും ഒഴുക്കികളയുന്ന ജലം തന്നെയാണെന്നതും ഈ ജലദിനത്തിലെ ഓർമ്മപ്പെടുത്തലാണ്.
വികസനത്തിന്റെ ആർത്തിയിലും സ്വാർത്ഥതയിലും ചെറുകുന്നുകളും വൻമലകളും ഇടിച്ചുതാഴ്‌ത്തുമ്പോൾ മനുഷ്യൻ അതേ മണ്ണ് വീണ് മരിക്കുന്നു. ആ കുന്നുകളായിരുന്നു നമ്മുടെ ജലത്തെ സൂക്ഷിച്ചിരുന്ന ഭൂഗർഭ അറകളെന്നത് നാം മനപ്പൂർവ്വം വിസ്മരിച്ചു. അതേ കുന്നുകൾ എത്രയോ ഉരഗങ്ങളുടേയും സസ്യജാലങ്ങളുടേയും കേന്ദ്രമായിരുന്നു എന്നും നാം ഓർക്കുന്നില്ല. മലകളിലെ കാടില്ലാതായതോടെ ഉറപ്പുകുറഞ്ഞ മണ്ണ് മലയിടിച്ചിലായി മനുഷ്യന്റെ മേൽ പതിക്കുന്നത് തുടരുമ്പോഴും ഭൂമിതുരക്കാനാണ് നമുക്ക് വെമ്പൽ. ഭാവി തലമുറയ്‌ക്ക് വേണ്ടിയല്ല് ഇന്ന് നമുക്ക് തന്നെ വിപത്താണ് എല്ലാ ജലമലിനീകരണങ്ങളും എന്ന് തിരിച്ചറിയുക. തണ്ണീർതടങ്ങളും പാടങ്ങളും പറമ്പുമെല്ലാം അങ്ങിനെ തന്നെ കിടന്നില്ലെങ്കിൽ ഒരുതുള്ളിവെള്ളം പോലും സ്വന്തം പുരയിടത്തിൽ ലഭിക്കാതെ വൃക്ഷങ്ങൾക്ക് ജലം ലഭിക്കാതെ, കൃഷിയില്ലാതെ, സുക്ഷജീവികൾ വളരാതെ മാരകമായ വേനലിൽ നാം കരിഞ്ഞുണങ്ങും. ജലമില്ലാത്തതിന്റെ അവസാന സൂചനയാണ് ലോകം നമുക്ക് ഈ ജലദിനത്തിൽ തരുന്നത്.















