ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഏപ്രിൽ മൂന്നിന് ഇന്ത്യയിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ഏപ്രിൽ മൂന്നിന് അദ്ദേഹം രാജ്യത്തെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. സന്ദർശനവേളയിൽ ഇന്ത്യയിലെ ജൂത സമൂഹവുമായി ബെന്നറ്റ് കൂടിക്കാഴ്‌ച്ച നടത്തും.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം 30 വർഷം തികച്ച വേളയിലാണ് സന്ദർശനം. സാങ്കേതിക വിദ്യ, സൈബർ സുരക്ഷ, കാലാവസ്ഥ, കൃഷി എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തും. രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് നഫ്താലി ബെന്നറ്റിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് പറഞ്ഞു. ഏപ്രിൽ രണ്ടിന് ഇന്ത്യയിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
‘എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമമോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനം നടത്തുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾ ഒരുമിച്ച് നമ്മുടെ രാജ്യങ്ങളുടെ അതുല്യ ബന്ധം ഊട്ടിയുറപ്പിക്കും. മോദിയാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ചത്. ഈ സന്ദർശനത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്’ എന്നാണ് നഫ്താലി ബെന്നറ്റ് കുറിച്ചത്.
Comments