ചെങ്ങന്നൂർ: കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ ചെങ്ങന്നൂർ, മാന്നാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സ്ത്രീകൾ അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജനവികാരം അവഗണിച്ചും വിവാദ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സർക്കാരിനെതിരായ പ്രതിഷേധമാണ് മാർച്ചിൽ നിറഞ്ഞുനിന്നത്.
ഓഫീസിന് കുറച്ചകലെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡുകൾ തളളിനീക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർസ്ഥിതിയിലേക്ക് നയിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട പേടിസ്വപ്‌നമായ മഞ്ഞക്കുറ്റിയും മന്ത്രിയുടെ കോലവും കൈയ്യിലേന്തിയായിരുന്നു പ്രതിഷേധം. മന്ത്രി മാഫിയകളാണ് ഇവിടം ഭരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നെഞ്ചത്തടിച്ച് നിലവിളിക്കുന്ന പാവങ്ങളെ തീവ്രവാദികളായി കാണുന്നത് കമ്യൂണിസത്തിന്റെ ഗതികേടാണെന്ന് അദ്ദേഹം പറഞ്ഞു. ബഫർസോണുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വിഡ്ഡിത്തം കെ റെയിൽ എംഡി തന്നെ തിരുത്തിപറഞ്ഞതായും എസ് സുരേഷ് ചൂണ്ടിക്കാട്ടി. മന്ത്രിമാർക്ക് പോലും ജനങ്ങളെ എത്രത്തോളം ദ്രോഹിക്കുന്നതാണ് പദ്ധതിയെന്ന് ബോധ്യമില്ല. അത്തരമൊരു പദ്ധതി ഏത് കൊളളക്കാർക്ക് വേണ്ടിയാണെന്ന് പിണറായി വിജയൻ പറയണമെന്നും എസ് സുരേഷ് പറഞ്ഞു.
ഇന്നലെയാണ് പ്രതിഷേധക്കാർ തീവ്രവാദികളാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചത്. പ്രതിഷേധത്തിനായി തീവ്രവാദ സംഘടനകളിൽ നിന്നും ആളെ ഇറക്കുകയാണെന്നും കുറ്റി ഊരുന്നവരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments