കോഴിക്കോട്: മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന പൂന്തോട്ടം കണ്ടാൽ ആരാണ് ഒന്ന് നോക്കിനിൽക്കാത്തത്. ആർക്കാണ് അവിടെ മാലിന്യം എറിയാൻ തോന്നുക. രണ്ടാഴ്ച മുൻപുവരെ കല്ലായി പാലത്തിനു താഴെ മാലിന്യം കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നു. മൂക്കുപൊത്താതെ ആർക്കും ഇതുവഴി പോകാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന് ആ അവസ്ഥയ്‌ക്ക് പരിഹാരമായി. ദുർഗന്ധം വമിക്കുന്ന മാലിന്യകൂമ്പാരത്തിനു പകരം സുഗന്ധിയായ പൂന്തോട്ടമാണ് കല്ലായി പാലത്തിലെത്തുന്നവരെ കാത്തിരിക്കുന്നത്.
മാലിന്യകൂമ്പാരം നീക്കി മണ്ണിട്ട് വൃത്തിയാക്കി അവിടെ പൂന്തോട്ടം നിർമിച്ചു. ഇപ്പോൾ ഇവിടെ വരുന്നവരെ കാത്തിരിക്കുന്നത് മനോഹരമായ പൂന്തോട്ടമാണ്. ദുർഗന്ധം കാരണം ഈ വഴിക്കുവരാത്തവർ ഇപ്പോൾ കുടുംബസമേതമാണ് പൂന്തോട്ടം കാണാൻ എത്തുന്നത്. നാട്ടുകാരാണ് ഇതിനാവശ്യമായ പണം കണ്ടെത്തി പൂന്തോട്ടമൊരുക്കാൻ കൈ്‌മെയ് മറന്ന് രംഗത്ത് എത്തിയത്. കൈരളി സാംസ്‌കാരിക വേദി സോളാർ ലൈറ്റ് നൽകി വെളിച്ചം തീർത്തു.
കൗൺസിലർ പി.ഉഷാദേവി, എച്ച്‌ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂന്തോട്ട നിർമാണം. സിപി ബഷീർ, എസ്എം സ്വാലിഹ്, എം.പി.മൻസൂർ, സി.പി.അബ്ദുറഹ്മാൻ, സി.പി.ഹസൻ കോയ, ആസാദ് എന്നിവരുടെ നേതൃത്വത്തിൽ പൂന്തോട്ട പരിപാലന കമ്മറ്റി പൂന്തോട്ടം സംരക്ഷിക്കും. കമനീയമായ ഈ തോട്ടം കണ്ടാൽ ആരും ആശാന്റെ വരികളൊന്നു മൂളും ‘നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം’.
Comments