ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് കശ്മീർ പോലീസ് അക്രമികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പിയാൻ മെൽഹുറ സ്വദേശിയായ ഫാസിൽ-ബിൻ-റഷീദ് എന്നയാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിരോധിത സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുടെ ടിആർഎഫ് വിഭാഗത്തിൽ സജീവ ഭീകരനായ ബാസിത് അഹമ്മദിന്റെ അനുയായിയായി പ്രവർത്തിച്ചിരുന്നയാളാണ് പിടിയിലായ ഫാസിൽ-ബിൻ-റഷീദ്. ബാസിത് അഹമ്മദിന്റെ നിർദേശപ്രകാരം സിആർപിഎഫ് ക്യാമ്പിലേക്ക് ഫാസിൽ ഗ്രനേഡ് എറിയുകയായിരുന്നു. മാർച്ച് 19ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റിരുന്നു.
ഭീകരസംഘടനയിൽ ചേരുന്നതിന്റെ ഭാഗമായി തനിക്ക് ലഭിച്ച പ്രവേശന പരീക്ഷയായിരുന്നു സിആർപിഎഫ് ക്യാമ്പിന് നേരെയുള്ള ആക്രമണദൗത്യമെന്ന് ഫാസിൽ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെയാണ് ആക്രമണത്തിൽ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ ഇടപെടലിനെക്കുറിച്ചും പുറത്തുവന്നത്.
ഇതോടെ ശ്രീനഗർ സ്വദേശികളായ ഖൈസർ സഹൂർ ഖാൻ, നൗപോറ സഫകദൽ എന്നിവരെയും പോലീസ് പിടികൂടി. ഇവരുടെ പക്കൽ സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments