തിരുവനന്തപുരം: ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്താൻ സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്ന സമയപരിധി നീട്ടി സർക്കാർ. കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മേയ് 31 വരെ സമയം നീട്ടി നൽകാനാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടത്.
രജിസ്‌ട്രേഷൻ പൂർത്തിയാകാത്തതിനാൽ ഉത്സവങ്ങൾ നടത്തുന്നതിനും ആനയെ എഴുന്നള്ളിക്കുന്നതിനും ക്ഷേത്രാചാരങ്ങൾ പാലിക്കുന്നതിനും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി.
ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങൾക്ക് അനുവാദം നൽകരുത്, 2012-ൽ ഉണ്ടായിരുന്ന പൂരങ്ങളിൽ മാത്രമേ ആനയെ ഉപയോഗിക്കാൻ അനുവാദം നൽകാവൂ, 2012-ൽ ഉണ്ടായിരുന്ന ആനകളുടെ എണ്ണം മാത്രമേ ഓരോ പൂരത്തിനും തുടർവർഷങ്ങളിലും ഉണ്ടാകാൻ പാടുള്ളു എന്നിങ്ങനെയാണ് 2013 ൽ സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ വ്യവസ്ഥകൾ. ഈ വ്യവസ്ഥകൾ മാറ്റി ചട്ടം 10(3) പ്രകാരം പരമ്പരാഗത ഉത്സവങ്ങളിൽ ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും പുതിയ ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതും നിരുത്സാഹപ്പെടുത്തണം എന്ന് മാത്രം ചേർത്ത് ഇളവു വരുത്താൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ കർശന നിയന്ത്രണങ്ങളോടെ മാത്രമേ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകൂയെന്നും മന്ത്രി അറിയിച്ചു.
Comments