ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ 91-ാം ബലിദാന ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവരുടെ തീരുമാനം എല്ലായ്‌പ്പോഴും രാജ്യത്തെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 1931 മാർച്ച് 23നാണ് ഭഗത് സിംഗും രാജ്ഗുരുവും സുഖ്ദേവും ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നിൽ നിർഭയം തൂക്കിലേറിയത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ ഭാരത് മാതാവിന്റെ ധീരപുത്രന്മാരായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ. മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവരുടെ തീരുമാനം എന്നും പ്രചോദനം നൽകും. ഇന്ത്യയ്‌ക്ക് അഭിവാദ്യം’ പ്രധാനമന്ത്രി കുറിച്ചു. 1928ൽ ബ്രിട്ടീഷ് പോലീസ് ഓഫീസർ ജോൺ സോണ്ടേഴ്സിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പേരെയും തൂക്കിലേറ്റുന്നത്.
ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ജെയിംസ് സ്‌കോട്ടിനെ വധിക്കാൻ മൂവരും പദ്ധതിയിട്ടിരുന്നു. ജെയിംസ് സ്സ്‌കോട്ടാണെന്ന് തെറ്റിധരിച്ചാണ് ഭഗത് സിംഗും കൂട്ടരും ജോൺ സോണ്ടേഴ്സിനെ വധിച്ചത്. വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന സമയത്തിന് 11 മണിക്കൂർ മുമ്പാണ് വധശിക്ഷ നടപ്പാക്കിയത്. അതീവ രഹസ്യമായാണ് വധശിക്ഷ നടപ്പിലാക്കിയത്. തൂക്കിലേറ്റുമ്പോൾ വെറും 23 വയസ് മാത്രമായിരുന്നു ഭഗത് സിംഗിന്റെ പ്രായം.
Comments