തിരുവനന്തപുരം; സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ ജനരോഷം ശക്തമായി തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷണൻ. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീട് ഇരിക്കുന്ന ഭാഗത്തെ കെ റെയിൽ അലൈൻമെന്റ് മാറ്റിയെന്ന ഗുരുതര ആരോപണമാണ് തിരുവഞ്ചൂർ ആരോപിച്ചത്.
മുളക്കുഴ പഞ്ചായത്ത് ഓഫീസിന് കിഴക്ക് വശത്തു കൂടിയായിരുന്നു ആദ്യം അലൈൻമെന്റ്. ആ അലൈൻമെന്റ് ഇപ്പോൾ പടിഞ്ഞാറു വശത്തുകൂടിയാക്കിയെന്നാണ് തിരുവഞ്ചൂർ ആരോപിച്ചത്. സജി ചെറിയാൻ ഇനി ശബ്ദിച്ചാൽ കൂടുതൽ കാര്യങ്ങൾ പുറത്ത് പറയുമെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.
മുളക്കുഴ പഞ്ചായത്ത് മന്ത്രിക്ക് അപരിചിതമായ സ്ഥലം അല്ലെന്നും അദ്ദേഹത്തിന്റെ വീട് ഇരിക്കുന്ന പ്രദേശത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഈ വിഷയം പറയാൻ ഇരുന്നതല്ലെന്നും മന്ത്രി തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ആർക്ക് വേണ്ടിയാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയതെന്ന് അദ്ദേഹം ചോദിച്ചു.
2021 ഡിസംബർ 20 നാണ് കെ റെയിലുമായി ബന്ധപ്പെട്ട പുതിയ അലൈൻമെന്റ് പുറത്ത് വരുന്നത്. ഈ പുറത്തു വന്ന പുതിയ അലൈൻമെന്റിലാണ് മുളക്കുഴ പഞ്ചായത്തിൽ ചില മാറ്റങ്ങൾ വന്നതെന്ന് തിരുവഞ്ചൂർ ആരോപിച്ചത്. പഞ്ചായത്ത് ഓഫീസിന് കിഴക്ക് വശത്തു കൂടിയായിരുന്നു ആദ്യത്തെ അലൈൻമെന്റ്. ആ അലൈൻമെന്റ് ഇപ്പോൾ പടിഞ്ഞാറു വശത്തുകൂടിയാക്കി എന്നാണ് മുൻ മന്ത്രിയുടെ വാദം.
അതേസമയം തിരുവഞ്ചൂരിന്റെ ആരോപണങ്ങളെ തള്ളി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ചെങ്ങന്നൂരിൽ അലൈൻമെന്റ് മാറ്റിയെന്ന് തിരുവഞ്ചൂർ പറയുന്നത് കേട്ടു. തിരുവഞ്ചൂരിന് കാര്യ വിവരമുണ്ടെന്ന് ആയിരുന്നു എന്റെ ധാരണ.കെറെയിലിന്റെ അലൈൻമെന്റിൽ എന്റെ വീട് വന്നാൽ പൂർണ മനസ്സോടെ വിട്ട് നൽകുമെന്ന് മന്ത്രി പറഞ്ഞു. അലൈൻമെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ അലൈമെന്റ് കൊണ്ടുവരമെന്ന് മന്ത്രി മറുപടി നൽകി.
തന്റെ കാലശേഷം വീട് കരുണ പാലിയേറ്റീവ് സൊസൈറ്റിയ്‌ക്ക് നൽകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ആ എനിക്ക് കെ റെയിലിനായി വീട് വിട്ട് നൽകുന്നതിൽ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു വീട് വിട്ട് നൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാമെന്നും അദ്ദേഹവും കോൺഗ്രസ് നേതാക്കളും കൂടി അത് കരുണയ്‌ക്ക് നൽകിയാൽ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments