ലക്‌നൗ : യുപിയിൽ കുറ്റവാളികൾക്ക് പേടിസ്വപ്‌നമായ ബുൾഡോസർ ബാബ വീണ്ടും പണി തുടങ്ങി. സ്വയം കീഴടങ്ങുന്ന കുറ്റവാളിയുടെ നാടകീയ രംഗങ്ങളാണ് ഫിറോസാബാദിലെ സിറാഗഞ്ച് പോലീസ് സ്‌റ്റേഷനിൽ ഉണ്ടായത്. കഴുത്തിൽ പ്ലക്കാർഡ് തൂക്കിയിട്ടുകൊണ്ടാണ് കുറ്റവാളി പോലീസ് സ്‌റ്റേഷന് മുന്നിൽ എത്തിയത്.
ബുധനാഴ്ചയാണ് സംഭവം. ‘ ഞാൻ കീഴടങ്ങുന്നു. പോലീസ് എന്നെ വെടിവെക്കരുത്’ എന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കിയിട്ടാണ് ഇയാൾ എത്തിയത്. യോഗി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ ഏറിയതിന് ശേഷമുള്ള ആദ്യത്തെ കീഴടങ്ങലാണിത്.
പോലീസ് തിരയുന്ന ഹിമാൻഷു എന്ന ഹണിയാണ് സ്വമേധയാ എത്തി കീഴടങ്ങിയത്. കസ്ബ അറാവോ സ്വദേശിയാണ് ഇയാൾ. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സെക്ഷൻ 147, 148, 302, 504, 506, 3, 2, 5 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കാലങ്ങളായി ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി യോഗി സർക്കാർ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. യോഗിയുടെ പോലീസിനെ ഭയന്ന് കൊടും കുറ്റവാളികൾ സ്വമേധയാ കീഴടങ്ങുന്നത് യുപിയിൽ ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. യോഗി വീണ്ടും അധികാരത്തിൽ ഏറിയതോടെ ഇനി രക്ഷയില്ലെന്ന് അറിഞ്ഞാണ് കുറ്റവാളികൾ പോലീസ് സ്‌റ്റേഷനിൽ എത്തുന്നത്.
Comments