ന്യൂഡൽഹി: കൊറോണ മൂലം മരിച്ചവർക്കുള്ള ധനസഹായം വ്യാജ രേഖകൾ ഉപയോഗിച്ച് അനർഹർ കൈപ്പറ്റിയിട്ടുണ്ടോ എന്ന വിവരം അന്വേഷിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം. കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ വ്യാജരേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കേന്ദ്രം സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം.
കൊറോണ മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനുളള സുപ്രീം കോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അപേക്ഷ സമർപ്പിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തിൽ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി അറിയിച്ചിരുന്നു.
തുടർന്ന് പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമീപിച്ചത്. ഇതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു സുപ്രീം കോടതി.
Comments