അബുദാബി: നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിക്കുന്ന ക്രൗഡ് ഫണ്ടിംഗിന് പൊതു, സ്വകാര്യ മേഖലയ്‌ക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ക്രൗഡ് ഫണ്ടിങിന് അനുമതി നൽകിയത്.
പുതിയ പദ്ധതികൾക്ക് ധനസഹായം കണ്ടെത്തുന്നതിന് ഏറ്റവും മികച്ച മാർഗമാണിത്. കുറഞ്ഞ തുക കൂടുതൽ പേരിൽനിന്ന് ഈടാക്കി വ്യവസായ സംരംഭം കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിക്കും. ഇത് സംരംഭകരാകാൻ യുവാക്കളെ സഹായിക്കും. ഓൺലൈൻ വഴിയായിരിക്കും പണം സ്വരൂപിക്കുക. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയാകും യുഎഇയിലെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം ഓപ്പറേറ്റർമാരെ നിയന്ത്രിക്കുക. ഇവരുടെ അനുമതിയോടെ മാത്രമേ ക്രൗഡ് ഫണ്ടിങ് നടത്താൻ പാടുള്ളൂ. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എപ്പോൾ എങ്ങനെ നൽകും എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണമെന്നും യുഎഇ കാബിനറ്റ് നിർദേശിച്ചു.
സ്റ്റാർട്ടപ്പ് ഉൾപ്പെടെ ചെറുകിട, ഇടത്തരം കമ്പനികൾക്ക് മൂലധനം കണ്ടെത്താൻ പുതിയ നിയമം സഹായകമാകും. അബുദാബി, ദുബായ് തുടങ്ങി വിവിധ എമിറേറ്റുകൾ ആസ്ഥാനമാക്കി കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വരാനും ഇതിടയാക്കും. യുഎഇയിലെ മൊത്തം കമ്പനികളിൽ 95 ശതമാനത്തോളം വരുന്ന ചെറുകിട, ഇടത്തരം കമ്പനികളുടെ വായ്പാ അപേക്ഷകളിൽ 70% ശതമാനവും നിരസിക്കുന്നതിനാൽ മൂലധന സമാഹരണത്തിനു പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ക്രൗഡ് ഫണ്ടിങ് അനുമതി വ്യാവസായിക രംഗത്ത് വൻ കുതിപ്പുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2026ഓടെ ആഗോള തലത്തിൽ 3980 കോടി ഡോളർ ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിക്കുമെന്നാണ് പ്രവചനം. 2019ൽ ഇത് 1390 കോടിയായിരുന്നു.
Comments