തിരുവനന്തപുരം: വീട്ടുകാരില്ലാത്ത സമയത്ത് വീടുകളുടെ ഗേറ്റും മതിലുമൊക്കെ ചാടിക്കടന്ന് സർവ്വെക്കല്ലുകൾ സ്ഥാപിച്ച ഉദ്യോസ്ഥർക്കും അതിന് സംരക്ഷണമൊരുക്കിയ പോലീസിനും ചുക്കാൻ പിടിച്ച സർക്കാരിനും ഉശിരൻ മറുപടിയുമായി യുവമോർച്ച. കെ റെയിൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ തുടരുന്ന ക്ലിഫ് ഹൗസിൽ പോലീസിനെ വെട്ടിച്ച് യുവമോർച്ച പ്രവർത്തകർ കെ റെയിൽ സർവ്വെക്കല്ല് സ്ഥാപിച്ചു. രഹസ്യാന്വേഷണ വിഭാഗം പോലും സംഭവം അറിഞ്ഞത് കല്ലിട്ടതിന് ശേഷമാണ്.
ക്ലിഫ് ഹൗസിലെ പിഡബ്ല്യുഡി ഓഫീസിന് മുന്നിലാണ് യുവമോർച്ച പ്രവർത്തകർ കല്ല് സ്ഥാപിച്ചത്. 6 പ്രവർത്തകരാണ് ക്ലിഫ് ഹൗസിനകത്ത് പ്രവേശിച്ചത്. കല്ല് സ്ഥാപിച്ച ശേഷം കെ റെയിലിനെതിരായ മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെയാണ് പോലീസുകാർ ഓടിവന്നത്. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കല്ലുകൾ ഇളക്കി ക്ലിഫ് ഹൗസിൽ കൊണ്ടിടുമെന്ന് ഇന്നലെ ബിജെപി വ്യക്തമാക്കിയിരുന്നു. രാവിലെ മുരുക്കുംപുഴയിൽ നിന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കല്ലുകൾ ഇളക്കിയെടുത്ത് പ്രതിഷേധമായി നഗരത്തിലേക്ക് വന്നു. പോലീസിന്റെ ശ്രദ്ധ മുഴുവൻ ഈ പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിലാണ് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസിൽ കല്ലിട്ടത്.
പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ആണ് ഉദ്ഘാടനം ചെയ്തത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് പ്രതിഷേധം വിജയിച്ചുവെന്നും ക്ലിഫ് ഹൗസിൽ കല്ല് സ്ഥാപിച്ചുവെന്നും പറഞ്ഞത്.
Comments