ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ഇസ്ലാമിക ഭീകരർ തകർത്ത ഹിന്ദു ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണണെന്ന് കശ്മീരി പണ്ഡിറ്റുകൾ. 1990ൽ ഹിന്ദുക്കൾക്കെതിരെയുണ്ടായ വംശഹത്യയിൽ നിരവധി ക്ഷേത്രങ്ങൾ അക്രമികൾ തകർത്തുവെന്നും ഇവയിൽ 200ഓളം ക്ഷേത്രങ്ങൾ ഇപ്പോഴും പ്രവർത്തനരഹിതമായി കിടക്കുകയാണെന്നും പണ്ഡിറ്റുകൾ പറയുന്നു. ക്ഷേത്രങ്ങളിൽ പലതും പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇവ പുനർനിർമ്മിക്കണമെന്നാണ് കശ്മീരി പണ്ഡിറ്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
2012ൽ ഒമർ അബ്ദുള്ള സർക്കാർ നിയമസഭയിൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 438ൽ അധികം ക്ഷേത്രങ്ങൾ കേടുപാട് സംഭവിച്ചതായി പറയുന്നു. ശ്രീനഗറിൽ മാത്രം 57 ക്ഷേത്രങ്ങൾ നശിക്കപ്പെട്ടിട്ടുണ്ട്. അനന്ത്‌നാഗ് ജില്ലയിൽ 56 ക്ഷേത്രങ്ങൾ നശിച്ചു. പല ക്ഷേത്രങ്ങളും അഗ്നിയ്‌ക്ക് ഇരയാക്കി. വിഗ്രഹങ്ങൾ നശിപ്പിച്ചുവെന്നും കണക്കിൽ പറയുന്നുണ്ട്. ഈ അവസ്ഥയിൽ നിന്നും താഴ്‌വര ഇപ്പോൾ ഒരുപാട് മാറിയെന്നും ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുന്നത് കൂടി വേഗത്തിൽ പരിഗണനയിലെടുക്കണണെന്നും കശ്മീരി പണ്ഡിറ്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫാറൂഖ് അബ്ദുള്ളയുടെ ഭരണകാലമായ 1987 മുതൽ 1990 വരെയുള്ള സമയത്താണ് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടക്കുന്നത്. കശ്മീർ താഴ്വരയിലുള്ള പണ്ഡിറ്റുകളോട് ഒറ്റ രാത്രി കൊണ്ട് ഇവിടം വിട്ട് പോകണമെന്ന് ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് അവിടെ നിന്നും ഹിന്ദുക്കൾ കൂട്ടമായി പലായനം ചെയ്യുന്നത്. താഴ്‌വര വിട്ടുപോകാത്ത ആയരക്കണക്കിന് ഹിന്ദുക്കളെ ഭീകരർ കശാപ്പ് ചെയ്തു പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കി. സ്വത്തുക്കൾ മോഷ്ടിച്ചു, ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തു. കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ഈ യാതനകളുടെ ശരിയായ ആവിഷ്‌കാരമാണ് ദ കശ്മീർ ഫയൽസിലേത്. പിന്നാലെയാണ് കശ്മീർ വംശഹത്യ വീണ്ടും ചർച്ചയാകുന്നത്.
ശ്രീനഗറിലെ ശാദിപൂർ ക്ഷേത്രം, ഝലം നദിക്കരയിലുള്ള ശ്രീ വിഷ്ണു ക്ഷേത്രം എന്നിവ ഇസ്ലാമിസ്റ്റ് അക്രമത്തിൽ തകർന്ന പ്രധാന ക്ഷേത്രങ്ങളാണ്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്രഭരണ പ്രദേശത്തെ തകർന്നുകിടക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ വീണ്ടും തുറക്കാൻ ബിജെപി പദ്ധതി തയ്യാറാക്കിയിരുന്നു. 2020-ൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രഘുനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു. മുപ്പത് വർഷത്തെ ജീർണാവസ്ഥയ്‌ക്ക് ശേഷമാണ് ചിത്രം വീണ്ടും പഴയരീതിയിലാകുന്നത്.
സരസ്വതിയുടെയും ശിവന്റെയും പഞ്ചതന്ത്രത്തിന്റെയും നാടായി ഈ പ്രദേശത്തെ ഉയർത്തിക്കാട്ടുന്ന ദ കശ്മീർ ഫയലിലെ അനുപം ഖേറിന്റെ സംഭാഷണം ഹൃദയം കീഴടക്കിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിലെ ക്ഷേത്രങ്ങൾ പഴയരീതിയിലേക്ക് പുനരുജ്ജീവിപ്പിക്കണമെന്നാണ് പ്രാദേശിക കശ്മീരി ഹിന്ദുക്കൾ ആഗ്രഹിക്കുന്നത്.
Comments