കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. കേസിൽ അഭിഷേകിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണണൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ മാർച്ച് 21 ന് ഇഡി ഉദ്യോഗസ്ഥർ ഡൽഹിയിൽ എട്ട് മണിക്കൂറോളം നേരമാണ് ചോദ്യം ചെയ്തത്. കുനുസ്റ്റോറിയ, കജോറ മേഖലകളിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കൽക്കരി കവർച്ച നടത്തിയെന്ന വിവരത്തെ തുടർന്നാണ് അഭിഷേക് ബാർജിയെ ചോദ്യം ചെയ്യുന്നത്.
സിബിഐ 2020 നവംബറിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 ലെ വകുപ്പുകൾ പ്രകാരം ഇഡി അഭിഷേക് ബാനർജിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ ഇടപാടിൽ അഭിഷേക് വൻതുക അനധികൃതമായി നേടി എന്നാണ് ഇഡി അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ ഇഡിയുടെ ആരോപണങ്ങളെല്ലാം അഭിഷേക് ബാനർജി നിഷേധിക്കുകയായിരുന്നു. കൽക്കരി വ്യവസായി അനൂപ് മാജി എന്ന ലാലയാണ് കേസിലെ പ്രധാന പ്രതി.
Comments