ന്യൂഡൽഹി : കയറ്റുമതി മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഗുജറാത്ത്. നീതി ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ ഗുജറാത്തിനാണ് വീണ്ടും ഒന്നാം സ്ഥാനം. അതേസമയം 16ാം സ്ഥാനമാണ് കേരളത്തിനുള്ളത്. കയറ്റുമതി സാദ്ധ്യതയും, ഇതിനായുള്ള പ്രകടനവും വിലയിരുത്തി കയറ്റുമതിയ്‌ക്കായി സംസ്ഥാനങ്ങൾ എത്രത്തോളം സജ്ജമാണെന്ന് കണക്കാക്കുന്നതാണ് കയറ്റുമതി തയ്യാറെടുപ്പ് സൂചിക.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച നയം, മികച്ച വാണിജ്യ വ്യാപാര അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് ഗുജറാത്തിനെ ഈ അഭിമാനനേട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷവും സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തായിരുന്നു.
സൂചികയിൽ മഹാരാഷ്‌ട്രയ്‌ക്കാണ് രണ്ടാം സ്ഥാനം, തൊട്ടുപുറകിലായി കർണാടകയും ഉണ്ട്. തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി. രാജ്യത്തെ കയറ്റുമതിയുടെ 50 ശതമാനവും സംഭാവന ചെയ്യുന്നത് ഈ സംസ്ഥാനങ്ങളാണെന്ന് നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
നീതി ആയോഗിന്റെ പട്ടികയിൽ കഴിഞ്ഞ വർഷത്തെക്കാളും പിന്നിലാണ് കേരളം. കഴിഞ്ഞ വർഷം 10ാമതായിരുന്നു സംസ്ഥാനത്തിന്റെ സ്ഥാനം. ഇതാണ് ഇപ്പോൾ 16ാമതായി പിന്തള്ളപ്പെട്ടിരിക്കുന്നത്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എല്ലാം പട്ടികയുടെ ആദ്യ 10 ൽ ഇടം നേടിയിട്ടുണ്ട്.
രാജ്യത്തിന്റെ തീരദേശത്തുള്ള സംസ്ഥാനങ്ങളുടെ കയറ്റുമതി പട്ടികയിലും കേരളം പിന്നിലാണ്. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഈ വർഷം ഏഴാം സ്ഥാനത്താണ്.
Comments