തിരുവനന്തപുരം: കെ റെയിൽ കല്ലിടലിൽ അവ്യക്തതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമൂഹിക ആഘാത പഠന കല്ലിടലാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്ലിടുന്നത് കെ റെയിൽ ആണെന്നും റവന്യു വകുപ്പല്ലെന്നും അതിനാൽ കല്ലിടൽ റവന്യു വകുപ്പ് അറിയേണ്ടതില്ലെന്നും ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കുകയുള്ളൂ എന്ന് അദ്ദേഹം വിശദീകരിച്ചു. ഡിപിആറിന് അന്തിമ രൂപമായിട്ടില്ലെന്നും കെ റെയിലിൽ സിപിഐയ്ക്ക് എതിർപ്പുണ്ടെങ്കിൽ പറയേണ്ടത് സിപിഐ സെക്രട്ടറി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റാരെങ്കിലും പറയുന്നത് തങ്ങൾ കാര്യമാക്കുന്നില്ല,സിപിഐയ്ക്ക് എതിർപ്പുണ്ടെങ്കിൽ അത് സിപിഎമ്മിൽ അറിയിക്കാനുള്ള അവകാശം ഉണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
കെ റെയിൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ റവന്യു മന്ത്രി കെ രാജൻ ഒഴിഞ്ഞുമാറിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. കല്ലിടാൻ റവന്യു വകുപ്പ് നിർദ്ദേശം നൽകിയിട്ടില്ലെന്നും വിവരമുള്ള ആരും അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നായിരുന്നു റവന്യു മന്ത്രിയുടെ ഉത്തരം. ഇതിന് പിന്നാലെ റവന്യു വകുപ്പാണ് നിർദ്ദേശിച്ചതെന്ന് പറഞ്ഞിട്ടില്ലെന്ന് കെ റെയിൽ വികസന കോർപ്പറേഷൻ അറിയിച്ചിരുന്നു. കല്ലിടലിനെ സംബന്ധിച്ച വിവാദം കനക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടിറി തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്.
Comments