തിരുവനന്തപുരം: 63,941 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിയിലെ കെ-റെയിലിൽ ആറ് മാസമായി ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല. 11 ജില്ലകളിൽ രൂപീകരിച്ച പ്രത്യേക ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ റവന്യൂ ഉദ്യോഗസ്ഥർക്കാണ് ശമ്പളം ലഭിക്കാത്തത്. ഭൂമിയേറ്റെടുക്കലിന് മുന്നോടിയായ ഭരണപരമായ ചെലവുകൾക്ക് 20.5 കോടി രൂപ സർക്കാർ കെ-റെയിലിന് അനുവദിച്ചിരുന്നു.
ആവശ്യമായ പണം ട്രഷറി വഴി, റവന്യു വകുപ്പിന്റെ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്ന് കെറെയിൽ വ്യക്തമാക്കി. എന്നാൽ എല്ലാ ജില്ലകളിലും ശമ്പളം ഉദ്യോഗസ്ഥരുടെ കയ്യിലെത്തിയില്ല. നൂറിലധികം റവന്യൂ ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളിൽ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പള ചെലവ് നൽകേണ്ടത് പദ്ധതി നടത്തുന്ന ഏജൻസിയാണ്. ഇതും പദ്ധതിച്ചെലവിന്റെ ഭാഗമാണ്.
അതിനിടെ കെ-റെയിലിനായി അടയാളക്കല്ല് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതിൽ തർക്കം നിലനിൽക്കുകയാണ്. കല്ലിടുന്നത് റവന്യൂ വകുപ്പാകാം എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന കെ-റെയിൽ അധികൃതരുടേതായി പുറത്തുവന്ന വാർത്ത റവന്യൂ മന്ത്രി കെ. രാജൻ തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്. കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്ന് കെ-റെയിലിന്റെ ഉത്തരവാദപ്പെട്ട ആരെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments