തിരുവനന്തപുരം: കെ-റെയിൽ സമരം സംസ്ഥാനത്ത് വ്യാപകമായതോടെ വാർത്തകളിൽ നിറയുന്നത് സർവ്വേ കല്ലുകൾ ഇടുന്നതും ജനം അത് പിഴുത് കളയുന്നതുമൊക്കെയാണ്. ആര് പറഞ്ഞിട്ടാണ് കല്ലിടുന്നതെന്ന് സംസ്ഥാന സർക്കാരിന് തന്നെ വ്യക്തതയില്ലാതെ തുടരുകയാണിപ്പോൾ. എന്നാൽ ഈ സർവ്വേ കല്ലുകൾ എവിടെ നിന്നാണ് വരുന്നതെന്നാണ് ജനങ്ങൾ ഇപ്പോൾ തിരയുന്നത്.
കണ്ണൂരിലെ ഏച്ചൂരിലാണ് സർവ്വേ കല്ലുകൾ നിർമ്മിക്കുന്നത്. ആറായിരത്തോളം മഞ്ഞ കുറ്റികളാണ് നാട്ടാനായി ഇതിനോടകം നിർമ്മിച്ചിരിക്കുന്നത്. ഏച്ചൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കെ-റെയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. എന്നാലിപ്പോൾ അങ്ങനെയല്ല.
സർവ്വേ കല്ലിന്റെ വലിപ്പവും വീതിയും ഉദ്യോഗസ്ഥരാണ് പറഞ്ഞു കൊടുത്തത്. ഒരു സർവ്വേ കുറ്റിയ്‌ക്ക് 500 മുതൽ 800 രൂപയോളം ചെലവ് വരുന്നുണ്ട്. ഏകദേശം 1500 കുറ്റികൾ ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടാനായി കൊണ്ടു പോയിട്ടുണ്ട്. കുഴിച്ചിട്ട സർവ്വേ കല്ലുകളിൽ ഭൂരിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ പിഴുത് കളഞ്ഞിട്ടുമുണ്ട്.
കെ-റെയിലിനായി സർവ്വേകല്ല് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതിൽ തർക്കം നിലനിൽക്കുകയാണ്. കല്ലിടുന്നത് റവന്യൂ വകുപ്പാകാം എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന കെ-റെയിൽ അധികൃതരുടേതായി പുറത്തുവന്ന വാർത്ത റവന്യൂ മന്ത്രി കെ. രാജൻ തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്. കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്ന് കെ-റെയിലിന്റെ ഉത്തരവാദപ്പെട്ട ആരെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments