കൊച്ചി : താൻ ക്ഷമ ചോദിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെങ്കിൽ പൂർണ മനസ്സോടെ അതിന് തയ്യാറാണെന്ന് നടി നവ്യാ നായർ. മാദ്ധ്യമങ്ങളോട് ആയിരുന്നു നടിയുടെ പ്രതികരണം. വിവാദ പരാമർശം നടത്തിയത് പുരുഷനാണെങ്കിലും ക്രൂശിക്കപ്പെടുന്നത് സ്ത്രീയാണെന്നും നവ്യ പറഞ്ഞു.
വാർത്താസമ്മേളനത്തിനിടെ വിനായകന്റെ കയ്യിൽ നിന്നും മൈക്ക് പല തവണ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. അതിന് അപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്ക് ഇല്ല. വേദിയിൽ സ്ത്രീകളെക്കാൾ കൂടുതൽ ഉണ്ടായിരുന്നത് പുരുഷന്മാരാണ്. അതും തന്നെക്കാൾ വലിയവർ. അവരോടൊന്നും ആരും ചോദ്യം ചോദിക്കുന്നില്ല. ചോദിക്കുന്നത് മുഴുവൻ തന്നോട് ആണ്.
ഇവിടെ വന്നത് സ്ത്രീകളോടൊപ്പം ചിലവഴിച്ച് സ്ത്രീകൾക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാനാണ്. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിനിമയിലേക്ക് വരുന്നത്. ഇതിന്റെ സന്തോഷം ആഘോഷിക്കാൻ സമ്മതിക്കണം. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. വിവാദങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണം.
ഈ സിനിമയാണ് ഒരുത്തി ടീമിന് സമൂഹത്തിന് നൽകാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങിനെ എത്തുന്നു എന്നുള്ളതാണ് ഈ സിനിമയിലൂടെ കാണിക്കുന്നതെന്നും നവ്യനായർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഒരുത്തി സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് വിനായകൻ വിവാദ പരാമർശം നടത്തിയത്. താത്പര്യമുള്ള സ്ത്രീകളെ ശാരീരിക ബന്ധത്തിന് ക്ഷണിക്കുന്നതാണ് മീ ടു എങ്കിൽ അത് ആവർത്തിക്കും എന്നായിരുന്നു പരാമർശം. സംഭവത്തിൽ കഴിഞ്ഞ ദിവസം വിനായകൻ മാപ്പ് അപേക്ഷിച്ചിരുന്നു.
Comments