തിരുവനന്തപുരം : തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്കിനിടെ ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. വളരെ സമാധാനപരമായിട്ടാണ് സമരം നടന്നത് എന്നും അക്രമ സംഭവങ്ങൾ മാദ്ധ്യമ സൃഷ്ടിയാണെന്നും വിജയരാഘവൻ പറഞ്ഞു.
‘ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാദ്ധ്യമങ്ങൾ തടഞ്ഞിട്ടുണ്ടാകും. തടയുകയായിരുന്നെങ്കിൽ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് ഇന്ന് സമരം നടന്നത്. ആരെങ്കിലും സമരത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ഉണ്ടോ. അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളികൾ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികൾ ജനങ്ങൾക്ക് വേണ്ടി സമരത്തിനിറങ്ങിയത്. അതുകൊണ്ട് ഈ സമരത്തെ നമ്മൾ ആക്ഷേപിക്കാൻ പാടില്ലെന്നും വിജയരാഘവൻ പറയുന്നു.
ഇന്ന് രാവിലെ മുതൽ കേരളത്തിലുടനീളം പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടായതിന് പിന്നാലെയാണ് വിജയരാഘവന്റെ ന്യായീകരണം. പണിമുടക്കിനിടെ കട തുറന്ന വ്യാപാരിളെ ആക്രമിക്കുകയും , നായ്‌ക്കുരുണ പൊടി എറിയുകയും, മൂലയിലിട്ട് ചവിട്ടുകയും ചെയ്യുന്ന കാഴ്ചകൾക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. നിരത്തിലിറങ്ങിയ വാഹനങ്ങളുടെ ടയറിലെ കാറ്റ് ഊരി വിടുന്ന സമരക്കാരുടെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. എന്നാൽ ഈ പ്രതിഷേധങ്ങൾ ഒന്നും തങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടത് നേതാക്കൾ.
Comments