കോഴിക്കോട് : ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി. ആംബുലൻസിനെയും മറ്റ് സർവ്വീസുകളും നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പണിമുടക്കിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും മറ്റ് അത്യാവശ്യ സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലൻസുകൾക്കും ഇതര അവശ്യ സർവ്വീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ആണെങ്കിലും ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പെട്രോൾ പമ്പുകളും സമരത്തിലായതോടെ ഇന്ധനം നിറയ്‌ക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചത്.
Comments