ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ. ശ്രീലങ്കൻ വ്യോമസേനയിലേയും നാവിക സേനയിലേയും സേനാംഗങ്ങളെ ഇന്ത്യ പരിശീലിപ്പിക്കും. പരിശീലനം നൽകാനായി ഇന്ത്യൻ നാവിക സേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ കാട്ടുനായകെയിലെ ശ്രീലങ്കൻ എയർബേസിൽ എത്തി.
ലങ്കൻ എയർഫോഴ്സ് പൈലറ്റുമാർക്ക് ഇന്ത്യയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ പരിചയപ്പെടുത്താനും കോ-പൈലറ്റ് അനുഭവം നൽകാനുമാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരാഴ്ച്ചയാണ് പരിശീലനം നൽകുക. ശ്രീലങ്കൻ നാവിക സേനയുടെ അഡ്വാൻസ്ഡ് ഓഫ്ഷോർ പട്രോൾ വെസ്സൽ ആയ സയൂരാലയിൽ പരിശീല സംഘം വിപുലമായ ഡെക്ക് ലാൻഡിംഗ് പരിശീലനം നടത്തി.
കേന്ദ്രസർക്കാരിന്റെ അയൽരാജ്യത്തിന് ആദ്യം എന്ന നയത്തിന്റെ ഭാഗമായി അയൽരാജ്യങ്ങൾക്കിടയിൽ ശേഷി വർദ്ധിപ്പിക്കുന്ന സംരംഭത്തിന്റെ ഭാഗമായാണ് പരിശീലനം നൽകിയത്. ഇരുരാജ്യങ്ങളിലേയും സായുധ സേനകൾ തമ്മിലുള്ള ബന്ധം ഇതിലൂടെ ശക്തിപ്പെടും. പരസ്പര തടസ്സമില്ലാത്ത സമുദ്ര സംബന്ധമായ പ്രവർത്തനങ്ങൾക്ക് പരിശീലനം സഹായകമാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യ സഹായം എത്തിച്ചു. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതിയ്ക്കായി നൂറ് കോടി ഡോളർ കൂടിയാണ് ഇന്ത്യ വായ്പയായി നൽകുന്നത്. കഴിഞ്ഞമാസം പെട്രോളിയം ഉത്പ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ 50 കോടി ഡോളർ രാജ്യത്തിന് വായ്പ നൽകിയിരുന്നു.
Comments