ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ ഓൾ ഇന്ത്യ മുസ്ലീം പഴ്സണൽ ലോ ബോർഡ്. മുസ്ലീം മതത്തെ തകർക്കുക എന്നതാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് സംഘടന ആരോപിച്ചു. എഐഎംപിഎൽബിയുടെ പ്രവർത്തക സമിതി യോഗത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.
ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ ഏറിയാൽ ഉത്തരാഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് വീണ്ടും ഭരണം പിടിച്ചെടുത്തതോടെ ഇത് ഉടൻ നടപ്പിലാക്കുമെന്നും അതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടന രംഗത്തെത്തിയത്.
യൂണിഫോം സിവിൽ കോഡിനെ എതിർക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രമേയം പാസാക്കിക്കൊണ്ട് നേതാക്കൾ വ്യക്തമാക്കി. മുസ്ലീങ്ങളിൽ ഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് എന്നാണ് ആരോപണം.
ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നതോടെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയ്ക്ക് എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കും. നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകിയവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭരണഘടനയെ ദൃഢമാക്കുന്നതിനുമുള്ള ചുവടുവെയ്പ്പാണ് ഏകീകൃത സിവിൽ കോഡ്. സാമൂഹിക സൗഹാർദ്ദം, ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ദേവഭൂമിയുടെ അസാധാരണമായ പരിസ്ഥിതിയും സാംസ്കാരിക-ആത്മീയ സ്വത്വവും സിവിൽ കോഡിലൂടെ സംരക്ഷിക്കപ്പെടുമെന്നും പുഷ്കർ സിംഗ് ധാമി നേരത്തെ അറിയിച്ചിട്ടുണ്ട്.
Comments