പാട്ട് പാടി മഴ പെയ്യിച്ച പല മഹാന്മാരെ കുറിച്ചും നാം പറഞ്ഞ് കേട്ടിട്ടുണ്ട്. ചില ഗായകരുടെ ശബ്ദമാധുര്യത്താൽ കാണികൾ അവർക്ക് നോട്ടുകൊണ്ടുള്ള ഹാരങ്ങൾ, പല വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ഉപഹാരമായി നൽകി വരാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് പാട്ട് പാടി ഡോളർ മഴ പെയ്യിച്ച ഒരു നാടൻ പാട്ടുകാരിയാണ്.
റഷ്യൻ അധിനിവേശത്തെ തുടർന്ന് വലയുന്ന യുക്രെയ്ൻ ജനതയ്‌ക്കായി പണം സമാഹരിക്കാൻ സംഘടിപ്പിച്ച പരിപാടിയിലാണ് നാടൻ പാട്ടുകാരി പാടി ഡോളർ മഴ പെയ്യിച്ചത്. അറ്റ്‌ലാന്റയിലുള്ള എൻആർഐകളാണ് ലോൽ ഡെയ്‌റോ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
നാടോടി ഗായികയായ ഗീതാ ബെൻ റബാരിയാണ് ഗാനമാലപിച്ചത്. തന്റെ ഗാനവും അതിനൊപ്പമുണ്ടായ ഡോളർ വർഷവും ഗീതാ ബെൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. സംഭവത്തിന്റെ ഒറിജിനൽ വീഡിയോ നീക്കം ചെയ്‌തെങ്കിലും, ഡോളർ കൂമ്പാരത്തിന് നടുവിൽ ഇരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
റിപ്പോർട്ടുകൾ പ്രകാരം ഗാനമാലപിച്ച് ഏകദേശം 300,000 ഡോളറാണ് ഗീതാ ബെൻ നേടിയത്. അതായത് 2.25 കോടി രൂപ. ഈ തുക യുക്രെയ്ൻ ജനതയ്‌ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗായിക അറിയിച്ചു.
Comments