ന്യൂഡൽഹി: തീവ്ര മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയ്‌ക്കുള്ള വിലക്ക് നീട്ടി കേന്ദ്ര സർക്കാർ. സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് വിലക്ക് നീട്ടിയിരിക്കുന്നത്. അഞ്ച് വർഷത്തേയ്‌ക്കാണ് വിലക്ക് നീട്ടിയത്. 2016 നവംബർ 17 നാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി വിലക്കേർപ്പെടുത്തിയത്.
യുഎപിഎ നിയമം ചുമത്തിയാണ് നിരോധനം. രാജ്യ സുരക്ഷയ്‌ക്ക് വെല്ലുവിളിയാകുന്ന തരത്തിൽ മതസ്പർധ വളർത്താൻ സംഘടന പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതാണ് സാക്കിർ നായിക്കിന്റെ മതപ്രഭാഷണങ്ങൾ.
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കുന്നതും രാജ്യത്തിന്റെ മതേതരത്വത്തെ നശിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെയും, ടെലിവിഷൻ അച്ചടി മാദ്ധ്യമം ഉൾപ്പെടെയുള്ളവയിലൂടെയും നടക്കുന്ന വിദ്വേഷ പ്രചാരണം തീവ്രവാദത്തിന് കാരണമായിട്ടുണ്ട്. ഇത് ഉടനടി നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വീണ്ടും സജീവമാകാൻ സാദ്ധ്യതയുണ്ട്. രാജ്യത്ത് ഐഎസ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിഭാഗം ആളുകളും സാക്കിർ നായിക്കിന്റെ മതപ്രഭാഷണം സ്വാധീനിച്ച് തീവ്രവാദത്തിൽ എത്തിയവരാണെന്ന് എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു.
Comments