ലക്നൗ : മുത്വലാഖിനെ എതിർത്ത നിദാഖാന് വധഭീഷണി . ബറേലിയിലെ അല ഹസ്രത്ത് കുടുംബത്തിലെ മരുമകളായിരുന്ന നിദാ ഖാൻ മുത്വലാഖിനെതിരെ ശബ്ദമുയർത്തി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത്തവണ ബി.ജെ.പി അംഗത്വം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിദാഖാന് ഭീഷണി . ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ഭീഷണിയെന്ന് ഇവർ പറയുന്നു.
പിലിഭിത്തിലെ ബന്ധുവീട്ടില്‍ വെച്ച് ചിലർ തന്നെ വളഞ്ഞതായും, ബിജെപി വിടാൻ ഭീഷണിപ്പെടുത്തിയെന്നും നിദാഖാൻ പറയുന്നു . പ്രതിഷേധിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
മാർച്ച് 26 നായിരുന്നു തന്റെ അമ്മാവന്റെ മകളുടെ വിവാഹം . തന്നെയും കുടുംബാംഗങ്ങളെയും ഇതിനായി ക്ഷണിച്ചു. ആ സമയത്താണ് തന്റെ മൊബൈലിൽ അമ്മാവന്റെ മകൻ ബർകന്റെ സന്ദേശം വന്നത് . ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്ന് വിട്ടുനിന്നാൽ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാവൂ എന്നായിരുന്നു സന്ദേശം.
ബറേലിയിലെ മൗലാന തൗഖിർ റാസയുടെ മരുമകളായിരുന്ന നിദാ ഖാൻ, അല ഹസ്രത്ത് ഹെൽപ്പിംഗ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടനയും നടത്തുന്നുണ്ട്. തന്റെ സംഘടനയിലൂടെ മുത്വലാഖ് ഇരകൾക്ക് വേണ്ടി ഇവർ പോരാടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് നിദാഖാൻ ബിജെപിയിൽ ചേർന്നത്.
Comments