ഇസ്ലാമാബാദ് : 70 വർഷത്തിലേറെയായി പാകിസ്താന്റെ അധികാരത്തിൽ സജീവമായി ഇടപെടുന്നതാണ് പാക് സൈന്യം . എന്നാൽ രാജ്യസുരക്ഷ മാത്രമല്ല ചില ബിസിനസുകളും പാക് സൈന്യം നടത്തുന്നുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത് . 50-ലധികം ബിസിനസുകളാണ് പാക് സൈന്യം നടത്തുന്നത് . പാകിസ്താൻ പാർലമെന്റിൽ സൂക്ഷിച്ചിരിക്കുന്ന ഔദ്യോഗിക രേഖ പ്രകാരം സൈന്യത്തിന്റെ മൊത്തം ബിസിനസ് ഇൻ വെസ്റ്റ്മെന്റ് ഒന്നര ലക്ഷം കോടിയിലേറെയാണ്.
ചുരുക്കത്തിൽ പറഞ്ഞാൻ പാകിസ്താൻ സൈന്യമാണ് അവിടെയുള്ള ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനം. അവിടെ പെട്രോൾ പമ്പ് മുതൽ ബേക്കറി വരെയുള്ള ബിസിനസിൽ പട്ടാളം ഏർപ്പെട്ടിരിക്കുന്നു. വൻകിട വ്യവസായ പാർക്കുകൾ, ബാങ്കുകൾ, ,സ്കൂൾ-സർവകലാശാലകൾ, ,ഡയറി ഫാമുകൾ, സിമന്റ് പ്ലാന്റുകൾ എന്നിങ്ങനെ സൈന്യവുമായി ബന്ധപ്പെട്ട വിവിധ ബിസിനസുകൾ അവിടെ പ്രവർത്തിക്കുന്നു.
ക്രെഡിറ്റ് സ്യൂസിന്റെ 2022 ലെ റിപ്പോർട്ട് അനുസരിച്ച്, പാക് സൈന്യത്തിലെ 25 മുൻ ഉദ്യോഗസ്ഥർക്ക് സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട് . ഇതിൽ 80,000 കോടി രൂപയുടെ അപ്രഖ്യാപിത ആസ്തി നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ 15,000 കോടി രൂപയാണ് ഐഎസ്‌ഐ തലവനായിരുന്ന ജനറൽ അക്തർ അബ്ദുൾ റഹ്മാൻ ഖാന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്.
മേജർ റാങ്കിന് മുകളിലുള്ള 72 ഉദ്യോഗസ്ഥരെ അഴിമതി ആരോപണത്തിൽ സസ്പെൻഡ് ചെയ്തിരുന്നു . ഇമ്രാൻ സർക്കാരിന്റെ കാലത്തെ 6 ഉദ്യോഗസ്ഥർക്കെതിരായ അഴിമതിയാരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിൽ അഴിമതിയില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞയാഴ്ച ഒരു റാലിയിൽ പറഞ്ഞിരുന്നതും ശ്രദ്ധേയമാണ്.
പാകിസ്താനിലെ 8 നഗരങ്ങളിൽ സൈന്യത്തിന് ഡിഫൻസ് ഹൗസിംഗ് അതോറിറ്റിയുടെ കമാൻഡുണ്ട്. ഇസ്ലാമാബാദ്, റാവൽപിണ്ടി, കറാച്ചി, ലാഹോർ, മുൾട്ടാൻ, ഗുജ്രൻവാല, ബഹവൽപൂർ, പെഷവാർ, ക്വറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കന്റോൺമെന്റ് ഏരിയയ്‌ക്കൊപ്പം പ്രധാന നഗരങ്ങളിലെ പോഷ് ഏരിയകളിലും സൈന്യത്തിനു ഭൂമി അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ സൈന്യത്തിന് രണ്ട് ലക്ഷം കോടിയിലധികം വിലമതിക്കുന്ന ഭൂമിയുണ്ട്.
Comments