എറണാകുളം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേന പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണം തേടി അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ. പരിശീലനം നൽകേണ്ടിവന്ന സാഹചര്യം വിശദമാക്കാനാണ് നിർദ്ദേശം. പരിശീലനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരായ ബി അനീഷ്, വൈ എ രാഹുൽ ദാസ് , എം സജാദ് എന്നിവരോട് ആണ് അഗ്നിശമന സേനാ മേധാവി വിശദീകരണം ആവശ്യപ്പെട്ടത്.
ചട്ടലം ലംഘനം നടത്തി അഗ്നിശമന സേന പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വലിയ വിവാദങ്ങൾക്ക് കാരണം ആയിരുന്നു. ഇതിനെതിരെ ബിജെപിയുൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും രംഗത്ത് വന്നതോടെയാണ് വിശദീകരണം ആരാഞ്ഞത്. വിശദീകരണം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സന്ധ്യ അറിയിച്ചു.
ഇന്നലെയായിരുന്നു സംഭവം. പോപ്പുലർഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടന വേളയിലാണ് അഗ്നിശമന പരിശീലനം നൽകിയത്.
അതേസമയം സംഭവത്തിൽ ചട്ടലംഘനം ഒന്നും നടത്തിയിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ, വിവിധ എൻജിഒകൾക്ക് പരിശീലനം അഗ്നിശമനസേന നൽകാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നടത്തിയത്. രാഷ്‌ട്രീയ പാർട്ടികളുടെ വേദിയിൽവെച്ച് പരിശീലനം നൽകരുതെന്ന് ചട്ടമില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Comments