കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ എത്തിയത് ഒരു പുതിയ കാറിലായിരുന്നു. വെറും കാറല്ല, ഭാവിയുടെ ഇന്ധനമെന്ന വിശേഷണം സ്വന്തമാക്കിയ ഹൈഡ്രജൻ കാറിൽ. ഒറ്റചാർജ്ജിങ്ങിൽ 600 കിലോമീറ്റർ വരെ ഓടിക്കാം. യാത്രാ ചെലവ് കിലോമീറ്ററിന് രണ്ട് രൂപ മാത്രം… ചാർജ്ജിങ്ങിന് വേണ്ടത് വെറും അഞ്ച് മിനിറ്റ്…
ഇത് കേട്ട് ചാടിയിറങ്ങി ഷോറൂമിലേക്ക് വെച്ചുപിടിക്കണ്ട… ആദ്യം ഈ ഹൈഡ്രജൻ കാറുകളുടെ പ്രത്യേകതകൾ ഒന്ന് നോക്കാം….
ലോകോത്തര കാർ നിർമ്മാതാക്കളായ ടൊയോട്ടയുടെ ഹൈഡ്രജൻ ഫ്യുവൽ സെൽ കാറാണ് ടൊയോട്ട മിറായ്. ഭാവി എന്നർഥം വരുന്ന ജാപ്പനീസ് വാക്കാണ് ”മിറായ്”. വാണിജ്യപരമായി വിൽക്കുന്ന സെഡാൻ പോലുള്ള മുൻനിര വാഹനങ്ങളിൽ ഒന്നാണിത്. 2014 നവംബറിലെ ലോസ് ആഞ്ചെലെസ് ഓട്ടോ ഷോയിലാണ് മിറായ് അനാച്ഛാദനം ചെയ്തത്. ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുന്നു എന്നതാണ് സാധാരണ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുമായുള്ള മിറായുടെ വ്യത്യാസം.
ഒറ്റചാർജ്ജിങ്ങിൽ 600 കിലോമീറ്റർ വരെ ഓടിക്കാനാകും. യാത്രാ ചെലവ് കിലോമീറ്ററിന് രണ്ട് രൂപ മാത്രമാണ്. ചാർജ്ജിങ്ങിന് വേണ്ടത് വെറും അഞ്ച് മിനിറ്റ് മാത്രവും. വില 48,000 ഡോളറാണ്. ഇന്ത്യൻ വിപണിയിൽ വാഹനം ഇതുവരെ എത്തിയിട്ടില്ല. ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെക്കാൾ ഇന്ധനക്ഷമത കൂടുതലായിരിക്കും.
ഫ്യൂവൽ സെല്ലാണ് വാഹനത്തിന് ഇലക്ട്രിക് മോട്ടോറിന് വൈദ്യുതി നൽകുന്നത്. വൈദ്യുതരാസ സെല്ലായ ഫ്യൂവൽ സെൽ ഇന്ധനത്തിലെ രാസോർജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്നു. ഹൈഡ്രജൻ കാർ എന്നാണ് പേരെങ്കിലും ഇത് പ്രവർത്തിക്കുന്നത് ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതിയിലാണ്. പമ്പിൽനിന്ന് പെട്രോൾ അടിക്കുന്നതുപോലെ ഹൈഡ്രജൻ നിറയ്‌ക്കാവുന്ന വിധമാണ് കാറിന്റെ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. കാറിന്റെ എൻജിനിലും അനുബന്ധ ഭാഗങ്ങളിലും വച്ച് ഓക്‌സിജനുമായി പ്രതിപ്രവർത്തിക്കുന്നതാണ് സാങ്കേതികവിദ്യ.
ഹൈ പ്രഷർ ഹൈഡ്രജൻ ഫ്യുവൽ ടാങ്കാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽ നൽകിയിട്ടുള്ളതിനെക്കാൾ 30 മടങ്ങ് വലിപ്പം കുറഞ്ഞ ബാറ്ററിയാണ് ഇതിലുള്ളത്. സാധാരണ ഫോസിൽ ഫ്യുവൽ കാറുകൾ പോലെ തന്നെ കുറഞ്ഞ സമയത്തിൽ ഹൈഡ്രജൻ റീഫിൽ ചെയ്യാനും സാധിക്കും. വെള്ളവും താപവും മാത്രമെ ഈ വാഹനം പുറന്തള്ളുകയുള്ളൂ. തീർത്തും പ്രകൃതി സൗഹൃദമായ സാങ്കേതിക വിദ്യയാണ് വാഹനം ഉപയോഗിക്കുന്നത്.
2015ൽ ടൊയോട്ട അവതരിപ്പിച്ച മിറായ് കാറുകൾ ജർമ്മനി, ഡെന്മാർക്ക്, ബെൽജിയം, നെതർലൻഡ്‌സ്, സ്വീഡൻ നോർവേ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. വർഷത്തിൽ 3000 മിറായ് കാറുകൾ ആണ് ഇപ്പോൾ വില്ക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിൽ മൂലം പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് വലിയ വില നൽകേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ഊർജ്ജമേഖലയിൽ രാജ്യം സ്വയം പര്യാപ്തമാകാൻ ഹൈഡ്രജൻ ഉപയോഗം വർദ്ധിപ്പിക്കേണ്ടതായുണ്ടെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത്. ഹരിത ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായാണ് മന്ത്രി ഹൈഡ്രജൻ കാറിൽ എത്തിയതും.
Comments