ദോഹ:ലോകകപ്പ് ഫുട്‌ബോൾ ടീമുകൾ ഏത് ഗ്രൂപ്പുകളിൽ മത്സരിക്കുമെന്നതിൽ തീരുമാനമായി. ഇന്നലെ ദോഹയിൽ നടന്ന മത്സരക്രമ നറുക്കെടുപ്പിൽ കരുത്തന്മാരായ ടീമുകൾ ഒരേ ഗ്രൂപ്പിൽ ഇടംപിടിച്ചു. യൂറോപ്പിലെ മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിനും ജർമ്മനിയും ഒരു ഗ്രൂപ്പിലെത്തിയതാണ് പ്രത്യേകത.
ഏഷ്യൻ കരുത്തുകാട്ടാൻ ജപ്പാൻ അതേ ഗ്രൂപ്പിലിടം പിടിച്ചു. നാലാമത്തെ ടീമായി മിക്കവാറും പ്ലേ ഓഫ് ജയിച്ചെത്തുന്ന ന്യൂസിലന്റും കോസ്റ്ററിക്കയും ഗ്രൂപ്പിലെത്തും. ആതിഥേയരായ ഖത്തർ എ ഗ്രൂപ്പിലാണ്. ഇതേ ഗ്രൂപ്പിൽ നെതർലാൻഡ്, സെനഗൽ, ഇക്വഡോർ എന്നിവരും ടീമിലുണ്ട്.
ബ്രസീൽ ഇടംപിടിച്ച ഗ്രൂപ്പ്ജി യിൽ സ്വിറ്റ്‌സർലന്റും കാമറൂണും സെർബിയയും ഇടംപിടിച്ചു. ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ടും അമേരിക്കയുമുള്ളത്. ഇറാനും ഗ്രൂപ്പിലുണ്ട്. നാലാമത്തെ ടീമായി യൂറോ പ്ലേഓഫിലെ ഒരു ടീമും ഇടംപിടിക്കും. ഗ്രൂപ്പ് സിയിൽ അർജ്ജന്റീനയ്‌ക്കെതിരെ മെക്‌സിക്കോ, പോളണ്ട് , സൗദി അറേബ്യ എന്നിവരാണ് അണിനിരക്കുക.
ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനെതിരെ ഡെൻമാർക്, ട്യൂണീഷ്യ എന്നിവർക്കൊപ്പം പ്ലേ ഓഫിലെ ഒരു ടീമുകൂടി എത്തും. ഗ്രൂപ്പ് എഫിൽ ബെൽജിയവും ക്യാനഡയും മൊറോകയും ക്രൊയേഷ്യയും ഏറ്റുമുട്ടും. ഗ്രൂപ്പ് എച്ചിൽ പോർച്ചുഗലിനൊപ്പം ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണുള്ളത്.















