പാലക്കാട് : മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും സംബന്ധിച്ച ചോദ്യങ്ങളോട് കൈമലർത്തി സംസ്ഥാന ധനവകുപ്പ്. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. മന്ത്രിമാരുടെ പിഎമാർക്ക് നൽകുന്ന ശമ്പളം, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് പാലക്കാട് കേരളശ്ശേരി സ്വദേശി നൽകിയ വിവരാവകാശ അപേക്ഷയിലാണ് ധനവകുപ്പിന്റെ മറുപടി.
2000 മുതൽ വിവിധ സർക്കാരുകളിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് നൽകിയ ശമ്പളവും പെൻഷനും സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടാണ് ധനവകുപ്പിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ ആരെല്ലാമാണ് പെൻഷൻ കൈപ്പറ്റുന്നത് എന്നോ, ചിലവാക്കുന്ന തുക സംബന്ധിച്ചോ അറിയില്ലെന്നാണ് ധനവകുപ്പിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നുംതന്നെ കൈവശം ഇല്ലെന്നും, മന്ത്രിമാരുടെ പേഴസണൽ സ്റ്റാഫുമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള ഉത്തരവാദിത്വം പൊതുഭരണവകുപ്പിന് ആണെന്നും ധനവകുപ്പിന്റെ വിശദീകരണമുണ്ട്. ഇതോടെ എവിടെ നിന്നാണ് ഇവർക്ക് സർക്കാർ പണം നൽകുന്നത് എന്നത് ചോദ്യമാണ്.
മന്ത്രിമാരുടെ പേഴ്‌സണൽ സറ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനാവശ്യധൂർത്ത് സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുന്നത്. പേഴ്‌സണൽ സ്റ്റാഫായി രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ നൽകുന്ന സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളത്. വിഷയത്തിൽ സുപ്രീംകോടതിയുൾപ്പെടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
Comments