തിരുവനന്തപുരം: റോഡിൽ ക്യാമറയുള്ള സ്ഥലമെത്തുമ്പോൾ വേഗം കുറച്ച് ക്യാമറയെ പറ്റിക്കാൻ നോക്കിയാൽ പണികിട്ടും. വേഗംകുറച്ച് ക്യാമറയെ കബളിപ്പിക്കുന്നവരെ തടയാൻ കംപ്യൂട്ടറുമായി നിരീക്ഷണ ക്യാമറകളെ ബന്ധിപ്പിക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ വെർച്വൽ ലൂപ് സംവിധാനം സംസ്ഥാനവ്യാപകമാക്കുന്നു.
രണ്ട് നിരീക്ഷണ ക്യാമറകൾക്കിടയിൽ ഒരുവാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കംപ്യൂട്ടർ വഴി വിശകലം ചെയ്താണ് അമിതവേഗം കണ്ടെത്തുന്നത്. കേന്ദ്രസർക്കാരിന്റെ ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. നിലവിൽ തൃശൂർ-പാലക്കാട് ദേശീയപാതയിൽ ഇതുനടപ്പാക്കിയിട്ടുണ്ട്.
ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. വിവരം കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സൈറ്റിൽ ലഭിക്കും. ഉടമയ്‌ക്ക് ഉടൻ മൊബൈൽഫോണിൽ വിവരം ലഭിക്കുന്നതിനൊപ്പം കൊച്ചിയിലെ വെർച്വൽ കോടതിയിലുമെത്തും. രണ്ടാമതും ഇത് ആവർത്തിച്ചാൽ ആയിരം രൂപ പിഴ ചുമത്തും. മൂന്നാമതും ആവർത്തിച്ചാൽ ലൈസൻസ് കട്ട് ചെയ്യും. നിയമലംഘനങ്ങളുടെ ഫോട്ടോതെളിവുകളായി ശേഖരിച്ച് ഉടൻ നടപടിയെടുക്കും. എല്ലാജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. സംസ്ഥാനതലത്തിൽ ഏകോപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments