ന്യൂഡൽഹി : മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും അത് നിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
താൻ ഒരിക്കലും പ്രാർത്ഥനകൾക്ക് എതിരല്ലെന്ന് രാജ് താക്കറെ പറയുന്നു. എന്നാൽ മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണി നീക്കാൻ സർക്കാർ ഉത്തരവിടണം. എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത്. ഇത് നിരോധിച്ചില്ലെങ്കിൽ മസ്ജിദിന് പുറത്ത് ഇതിലും ശബ്ദത്തിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മദ്രസകളിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനികളാണ് മദ്രസയിൽ ഒളിച്ചിരിക്കുന്നത്. ഇവിടെ എന്താണ് നടക്കുന്നത് എന്ന് മുംബൈ പോലീസിന് അറിയാം. അവരെ സഹായിക്കുന്നത് നമ്മുടെ എംഎൽഎമാർ തന്നെയാണ്. പാകിസ്താനിൽ നിന്നെത്തിയവർക്ക് ആധാർ കാർഡ് പോലും ഉണ്ടാകില്ലെന്നും എംഎൽഎമാർ അത് ശരിയാക്കിക്കൊടുക്കുകയാണ് പതിവെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ അനുസരിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികളുടെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഇത് എല്ലാ പള്ളികളും ചെയ്യുന്നില്ലെന്നാണ് വിലയിരുത്തൽ.
Comments