ന്യൂഡൽഹി : മസ്ജിദുകൾ പണിയാൻ കേരളത്തിലെ സന്നദ്ധ സംഘടനകൾ മറ്റ് സംസ്ഥാനങ്ങൾക്ക് വിദേശ ഫണ്ട് എത്തിച്ച് നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ആർസിഎഫ്ഐ) എന്ന സംഘടനയാണ് മസ്ജിദ് പണിയാൻ വിദേശ ഫണ്ടുകൾ നൽകിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർണായക റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
കേരളത്തിലെ സന്നദ്ധ സംഘടന 70 കോടിയോളം രൂപ മുസ്ലീം പള്ളി പണിയാൻ നൽകി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പഞ്ചാബിൽ മസ്ജിദ് പണിയാനാണ് വിദേശ ഫണ്ടുകൾ എത്തിച്ച് നൽകിയത്. കശ്മീർ വഴിയാണ് ഫണ്ട് പഞ്ചാബിലേക്ക് എത്തിച്ചത് എന്നും തെളിഞ്ഞിട്ടുണ്ട്. കശ്മീരിലെ ബാരാമുള്ള സ്വദേശികളായ രണ്ട് പേരാണ് ഇത് ഏറ്റെടുത്ത് നടത്തിയിരുന്നത്. ഇവരുടെ അക്കൗണ്ടിലേക്കാണ് വിദേശ ഫണ്ട് എത്തിയത്. 2015 നും 2017 നും ഇടയിൽ സ്ഥിതി പണിഞ്ഞ മസ്ജിദുകളിലേക്ക് പാകിസ്താൻ അതിർത്തിയിൽ നിന്നും 40-70 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. 2021 ൽ ആഭ്യന്തര മന്ത്രാലയം ഇത് നിർത്തലാക്കുകയായിരുന്നു.
ഇന്ത്യ-പാക് അതിർത്തിയോട് അടുത്ത് കിടക്കുന്ന ജില്ലകളായ ഫിറോസ്പൂർ, ടൺ ടരൺ, അമൃത്സർ, ഗുർദാസ്പൂർ, പത്താൻകോട്ട് എന്നീ ജില്ലകളിലായി 200 ഓളം മസ്ജിദുകളുണ്ട്. ഇതിൽ കൂടുതലും അടുത്ത കാലത്താണ് നിർമ്മിച്ചത്. അതിർത്തിയോട് അടുത്ത് കിടക്കുന്നതിനാൽ ഈ പള്ളികൾ നിരീക്ഷണത്തിലാണ്.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് പഞ്ചാബിൽ യൂണിറ്റ് ഇല്ലെന്ന് സംഘടനാ വക്താവ് സലാം ഉസ്താദ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് സംഭവത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും, കേന്ദ്ര സർക്കാർ വിദേശ ഫണ്ടിംഗ് നിരോധിച്ചത് സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചെന്നും സലാം ഉസ്താദ് പറയുന്നു. നിലവിൽ സാമൂഹിക സേവനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഉസ്താദ് കൂട്ടിച്ചേർത്തു.
2000ൽ സ്ഥാപിതമായ ആർസിഎഫ്ഐ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക-സാംസ്കാരിക ഉന്നമനത്തിന് വേണ്ടി എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ ഏറ്റവുമധികം പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ആർസിഎഫ്ഐയുടെ ലക്ഷ്യം എന്ന് വെബ്സൈറ്റിൽ പറയുന്നു. ദേശീയ അന്തർദേശീയ ഫണ്ടിംഗ് ഏജൻസികളുടെയും വ്യക്തിഗത സ്വകാര്യ ദാതാക്കളുടെയും പിന്തുണയോടെ 24 സംസ്ഥാനങ്ങളിലായി ഏകദേശം 2.35 ദശലക്ഷം ആളുകളിലേക്ക് സംഘടന നേരിട്ട് സഹായം എത്തിച്ചിട്ടുണ്ട് എന്നും സംഘടന അവകാശപ്പെടുന്നു.
Comments