ബെംഗളൂരു: ഹലാലുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് കർണാടകയിലെ മന്ത്രി ശശികല ജോളി. സംസ്ഥാനത്തെ വഖഫ്, ഹജ്ജ് വകുപ്പുകളുടെ മന്ത്രിയാണ് ശശികല ജോളി. ഹലാൽ വിഷയത്തിൽ ഹിന്ദു സംഘടനകൾ ഉയർത്തുന്ന പ്രതിഷേധത്തിൽ കാര്യമുണ്ടെന്നും അവരുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പ്രതികരിച്ചു.
മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന് സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ഉത്തരവിട്ടതിന് പിന്നാലെയാണ് ശശികല ജോളിയുടെ പ്രതികരണം. കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങളെ ബോധം കെടുത്തിയിരിക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് ഉത്തരവ് വന്നത്.
ഭക്ഷണത്തിലും മതം കലർത്തി വർഗീയത പടർത്തുകയാണെന്ന് ആരോപിച്ച് ഹലാൽ ഭക്ഷണത്തിനെതിരെ സംസ്ഥാനത്ത് നിരവധി സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ഹിന്ദു സംഘടനകളും ഹലാൽ ഭക്ഷണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഉഗാധി ആഘോഷങ്ങൾക്ക് ഹലാൽ ഭക്ഷണം ഒഴിവാക്കണമെന്ന ആവശ്യങ്ങൾ ഉയർന്നതിന് ശേഷവും ക്ഷേത്രത്തിനടുത്ത് ഉൾപ്പെടെ ഹലാൽ മാംസം കച്ചവടം നടത്തി. ഇതോടെയായിരുന്നു സംഘർഷം ശക്തമായത്. തൊട്ടുപിന്നാലെയാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് അബോധാവസ്ഥയിലാക്കണമെന്ന് സർക്കുലർ പുറപ്പെടുവിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയത്.
Comments