ലക്‌നൗ : ഉത്തർപ്രദേശിൽ കൊള്ളക്കാർക്കും ഭൂമാഫിയയ്ക്കും പേടി സ്വപ്നമായി യോഗി സർക്കാർ. മുൻ എംഎൽഎയും എംപി അതീഖ് അഹമ്മദിന്റെ സഹോദരനുമായ ഖാലിദ് അസിമിന്റെ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടം തകർത്ത് തരിപ്പണമാക്കി. പ്രയാഗ്‌രാജിലാണ് സംഭവം.
ഖാലിദ് അസമിന്റെ റവത്പൂരിലെ സ്ഥലത്താണ് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി എംഎൽഎ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ഇത് അറിഞ്ഞതോടെ നടപടി സ്വീകരിക്കാൻ അതോറിറ്റിയ്‌ക്ക് സർക്കാർ അനുമതി നൽകുകയായിരുന്നു.
നിർമ്മാണപ്രവർത്തനങ്ങൾ പുറത്ത് അറിയാതെ ഇരിക്കാൻ പ്രദേശം മൊത്തം വളച്ച് കെട്ടിയിരുന്നു. രാത്രികാലങ്ങളിൽ ആണ് ഇവിടേക്ക് നിർമ്മാണ സാമഗ്രികളും മറ്റും എത്താറുള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അതോറിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം ബുൾഡോസറുമായി എത്തി അധികൃതർ കെട്ടിടം പൊളിച്ചുമാറ്റി. നിലവിൽ ഭൂമികയ്യേറ്റക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ് ഖാലിദ് അസിം.
യോഗി സർക്കാരിന് തുടർഭരണം ലഭിച്ചത് ക്രിമിനലുകൾക്കും, മാഫിയകൾക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ യോഗി സർക്കാർ തടഞ്ഞിട്ടുണ്ട്. ക്രിമിനലുകളെ കൂട്ടത്തോടെ വേട്ടയാടുകയാണ് സർക്കാർ.
Comments