ബീജിങ്: ചൈനയിൽ കൊറോണ വ്യാപനം വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. രോഗ വ്യാപനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ പല പ്രധാന നഗരങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഷാങ്ഹായിൽ മാത്രം കഴിഞ്ഞ ദിവസം 8,000ലധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ കൊറോണ പ്രതിരോധത്തിനായി പട്ടാളത്തെയും കളത്തിലിറക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.
ജനസംഖ്യ ഏറ്റവും അധികമുള്ള ചൈനീസ് നഗരമായ ഷാങ്ഹായിൽ, ആയിരക്കണക്കിന് പട്ടാളക്കാരെയും ആരോഗ്യപ്രവർത്തകരെയുമാണ് ചൈന പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്. സൂര്യോദയത്തിന് മുൻപ് ഉണർന്ന് കൊറോണ ടെസ്റ്റ് നടത്തണമെന്നാണ് ആളുകൾക്ക് ഭരണകൂടം നൽകിയ നിർദ്ദേശം. ടെസ്റ്റുകൾ പരമാവധി വർദ്ധിപ്പിച്ച് എല്ലാവരെയും വീടിനുള്ളിൽ ഇരുത്താനാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം.
പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) ഇന്നലെ മാത്രം 2,000 ആരോഗ്യപ്രവർത്തകരെയാണ് ഷാങ്ഹായിലേയ്‌ക്ക് അയച്ചത്. കര-വ്യോമ-നാവിക സേനയിൽ നിന്നും പരിശീലനം ലഭിച്ച മെഡിക്കൽ ഉദ്യോഗസ്ഥരാണിവർ. കൂടാതെ മറ്റ് പ്രവിശ്യയിൽ നിന്നും ആരോഗ്യപ്രവർത്തകരെ ഷാങ്ഹായിലേയ്‌ക്ക് അയച്ചിട്ടുണ്ട് എന്ന് ഭരണകൂടം വ്യക്തമാക്കി.
വുഹാനിൽ നിന്നും കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിരോധ പ്രവർത്തനത്തിന് ഒരു ചൈനീസ് നഗരം സാക്ഷ്യം വഹിക്കുന്നത്. വുഹാനിലെ ഒരു പ്രവിശ്യയിൽ മാത്രം ധാരാളം ആരോഗ്യപ്രവർത്തകരെ വിന്യസിച്ചുണ്ടെങ്കിലും, പട്ടാള സഹായം തേടിയിട്ടില്ലായിരുന്നു.
Comments