കൊച്ചി : മുഹമ്മദ് നബിയുടെ പല ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതികളോട് അടുത്ത് കിടക്കുന്നവയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പ്രവാചകൻമാരെല്ലാം അവരുടെ കാലഘട്ടത്തിൽ സാദ്ധ്യമായ വിധത്തിൽ മനുഷ്യനന്മക്കും മനുഷ്യസമത്വത്തിനും വേണ്ടി നിലകൊണ്ടവരാണെന്ന് എംഎ ബേബി പറഞ്ഞു. വിപ്ലവ നേതാക്കളിൽ പലരും ആധുനിക കാലഘട്ടത്തിലെ പ്രവാചകന്മാരാണെന്നും സിപിഎം നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
ആധുനിക കാലഘട്ടത്തിലെ പ്രവാചകന്മാരാണ് മാർക്‌സും ഏംഗൽസും ലെനിനും റോസാലക്‌സംബർഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാം എന്നാണ് ബേബി പറയുന്നത്. അവരുടെ നാടുകളിൽ സമത്വപൂർണമായ ഒരു സമൂഹം സൃഷ്ടിക്കാൻ പോരാടിയവരാണിവർ. ഇങ്ങനെയുള്ള ആശയങ്ങളാണ് ഓരോ റമദാന്റെ വ്രതനാളുകളും തന്റെ മനസിൽ കൊണ്ടുവരുന്നത് എന്നും എംഎ ബേബി കുറിച്ചു.
മുഹമ്മദ് നബിയുടെ പ്രവാചകതുല്യമായ ആശയങ്ങൾ പലതും കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുത്ത് നിൽക്കുന്നതാണ്. ഇ.എം.എസിന്റെയും പി.കൃഷ്ണപിള്ളയുടെയും എൻ.സി. ശേഖറിന്റെയും കെ.ദാമോദരന്റേയും മറ്റും നേതൃത്വത്തിൽ പൊന്നാനി ഭാഗങ്ങളിൽ തൊഴിലാളി സംഘടന പ്രവർത്തനങ്ങൾ വളർന്നുവരുന്ന കാലത്ത് അവിടെ ഉയർന്നകേട്ട ഒരു മുദ്രാവാക്യമുണ്ട്. ബീഡി തൊഴിലാളികൾ ആദ്യം വിളിച്ച ആ മുദ്രാവാക്യം കെ ദാമോദരനൊക്കെ ചേർന്നാണ് തയാറാക്കിയത്
”ജോലി വിയർപ്പുകൾ വറ്റും മുന്നേ
കൂലി കൊടുക്കണമെന്നരുൾ ചെയ്‌തോൻ
കൊല്ലാക്കൊലയെ എതിർക്കുന്നു നബി
സല്ലല്ലാഹു അലൈഹിവസല്ലം.”
ചെങ്കൊടി പിടിച്ച തൊഴിലാളികളുടെ ജാഥയിൽ ഉയർന്ന മുദ്രാവാക്യമാണത് എന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
Comments