ദുബായ്: റമദാനിലെ ജോലി സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്നും അധികസമയം ജോലിയെടുക്കുന്നവർക്ക് അധിക വേതനം നൽകണമെന്നും നിർദേശം. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ജോലി സമയം രണ്ട് മണിക്കൂർ കുറവായിരിക്കണമെന്നാണ് വ്യക്തമാക്കുന്നത്.
മുസ്ലിം, അമുസ്ലിം ജീവനക്കാർക്കെല്ലാം ഇത് ബാധകമാണ്. എന്നാൽ ഹോട്ടൽ, റെസ്റ്റോറൻറ്, ആശുപത്രികൾ പോലുള്ള സ്ഥാപനങ്ങൾക്ക് ജീവനക്കാരെ കൂടുതൽ സമയം ഉപയോഗിക്കാം. ഇവർക്ക് ഓവർ ടൈം ജോലിക്ക് ശമ്പളം നൽകണം.
അലവൻസും അടിസ്ഥാന ശമ്പളവും ഉൾപ്പെട്ട മൊത്തം ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് നൽകേണ്ടത്. സാധാരണ ഓവർ ടൈമുകൾക്ക് മണിക്കൂർ വേതനത്തിന്റെ 25 ശതമാനമാണ് ഓരോ മണിക്കൂറിലും അധിക വേതനമായി നൽകേണ്ടത്. എന്നാൽ, രാത്രി ഒമ്പതിനും പുലർച്ചെ നാലിനും ഇടയിലാണ് അധിക ജോലിയെങ്കിൽ 50 ശതമാനം ഓരോ മണിക്കൂറിനും നൽകണം.
സ്ഥാപന ഉടമകൾ അധികവേതനം നൽകിയില്ലെങ്കിൽ തൊഴിലാളികൾക്ക് മാനുഷിക വിഭവശേഷി മന്ത്രാലയത്തിന് മുമ്പാകെ പരാതി നൽകാമെന്നും നിർദേശമുണ്ട്.
Comments