കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിയ്‌ക്കെതിരെ കന്യാസ്ത്രീയും സർക്കാരും നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്‌ക്കലിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലുകളിലെ ആവശ്യം. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിചാരണക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസിൽ സംസ്ഥാന സർക്കാരും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നും അപ്പീൽ പോകണമെന്നും പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ അപ്പീലിന് സർക്കാർ അപേക്ഷ നൽകിയെങ്കിലും, രണ്ട് മാസത്തിന് ശേഷമാണ് അനുമതിയുണ്ടായത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കോട്ടയം അഡീഷണൽ ഷെസൻസ് കോടതി കുറ്റവിമുക്തനാക്കിയത്. എല്ലാ കുറ്റത്തിൽ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്.
വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തി ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വെയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്.
കേസിൽ 2022 ജനുവരി 14നാണ് വിചാരണക്കോടതി ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ടത്. പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡീഷണൽ ഷെസൻസ് കോടതി ജഡ്ജി വിധി പറഞ്ഞത്.
Comments