കൊച്ചി: വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതാണ് സൈജുവിനെതിരായ കേസ്. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയത്തിലാകുന്നത്. സൈജു വിവാഹിതനാണ്.
2019ൽ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സർജറി കഴിഞ്ഞ സമയമായതിനാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു താനെന്നും വീട്ടിലെത്തിയ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. പുറത്ത് പറയരുതെന്ന് കാല് പിടിച്ച് യാചിച്ചവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി തന്നെ വിവാഹം കഴിക്കാമെന്ന് സൈജു ഉറപ്പ് നൽകി. പിന്നീട് ഫോണിലൂടെ ബന്ധം തുടർന്നു. നിരന്തരമായുള്ള ഫോൺ കോളും വീഡിയോ കോളും കാരണം ഭർത്താവ് തന്നെ ഉപേക്ഷിച്ചു. തന്റെ ഭർത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകർന്ന് ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. സൈജുവിനെ വിശ്വസിച്ച് പണം നൽകിയതായും യുവതി പരാതിപ്പെട്ടു.
ഒരു ദിവസം സൈജു വീട്ടിൽ വന്നപ്പോൾ വാക്കുതർക്കമായെന്നും യുവതി പരാതിയിൽ വിശദീകരിക്കുന്നു. മറ്റൊരു സ്ത്രീയുമായി ബന്ധം തുടരുമ്പോൾ ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നാലെ സൈജു നിരന്തരം ഫോൺ ചെയ്ത് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
കേസിന്റെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എ.വി.സൈജുവിനെതിരെ വകുപ്പ്തല നടപടി ഉണ്ടായിരുന്നു. സൈജുവിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. സൈജു നിലവിൽ അവധിയിലാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.
Comments