തിരുവനന്തപുരം: സർക്കാർ കത്തിടപാടുകളിലും രേഖകളിലും ആദിവാസി എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് സർക്കാർ സംസ്ഥാന മനുഷ്യാവാകാശ കമ്മീഷനെ അറിയിച്ചു. ഗോത്ര ജനതയെ ആദിവാസികൾ എന്ന് വിളിച്ച് അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അങ്ങനെ വിളിക്കുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിജൻ, ഗിരിജൻ എന്നീ പദങ്ങൾ ഭരണഘടനാ വിരുദ്ധമായതിനാൽ അത്തരം പദങ്ങൾക്ക് പകരം എല്ലാ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും പട്ടികജാതി, പട്ടികവർഗം എന്നീ പദങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കമ്മീഷനെ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയാണ് സർക്കാറിന്റെ നിലപാടറിയിച്ചത്.
ആദിവാസി എന്ന പദം സാധാരണയായി പൊതുജനങ്ങളും പത്ര മാദ്ധ്യമങ്ങളും മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
Comments