കണ്ണൂർ: പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിലും നമോ നമസ്‌തേ പതാക ഗാനം ആലപിച്ച് സിപിഎം. കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിന്റെ സമ്മേളന വേദിയിലാണ് നമോ നമസ്‌തേ പതാക ഗാനം വീണ്ടുമാലപിച്ചത്. നേരത്തെ സംസ്ഥാന സമ്മേളനത്തിൽ ഇത് ആലപിച്ചത് വിവാദമായിരുന്നു.
വിപ്ലവ ഗാനങ്ങൾ മാത്രം കേട്ട് ശീലിച്ച സിപിഎം സമ്മേളനത്തിൽ നമോ നമസ്‌തേ ഗാനം മുഴങ്ങിയതിനാലായിരുന്നു സംഭവം വിവാദമായത്. മറൈൻ ഡ്രൈവിലെ സമ്മേളന വേദിയിലൊരുക്കിയ കൊടിമരത്തിന്റെ പ്രത്യേകതകളും ഗാനത്തിനൊപ്പം വിവാദങ്ങൾക്ക് മൂർച്ഛ കൂട്ടി.
ക്ഷേത്രമാതൃകയിൽ തീർത്ത കൊടിമരത്തിലായിരുന്നു സംസ്ഥാന സമ്മേളനത്തിൽ സിപിഎം പതാക ഉയർത്തിയത്. ഉദ്ഘാടന പ്രസംഗത്തിൽ പോലും മതേതരത്വം എന്ന പദം പ്രതിപാദിക്കാതിരുന്നത് ഹിന്ദു വോട്ടുകൾ സമാഹരിക്കാനാണെന്നും വിമർശനം ഉയർന്നിരുന്നു.
ഹിന്ദുത്വം സംസാരിക്കുന്നത് വർഗീയതയാണെന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഹിന്ദുക്കളെ ഒപ്പം നിർത്താൻ നാടകം കളിക്കുകയാണ് എന്നായിരുന്നു ഇതോടെ ഉയർന്ന വിമർശനം.
ഹിന്ദുക്കളെ കൂടെ നിർത്താൻ എസ്ഡിപിഐയെയും ജമാഅത്ത് ഇസ്ലാമിയെയും പരസ്യമായി എതിർക്കണമെന്ന് പാർട്ടിയുടെ തന്നെ പ്രവർത്തന റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഹിന്ദുവോട്ടുകൾ ഉറപ്പിക്കാനായുള്ള സിപിഎമ്മിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നയത്തിലും ഗാനത്തിലുമെല്ലാം മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് പാർട്ടിക്കെതിരെ ഉയരുന്ന വിമർശനം.
Comments