ന്യൂഡൽഹി: കൊറോണ വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദമായ ‘എക്‌സ്ഇ’യ്‌ക്കെതിരെ മുൻകരുതലുകൾ സ്വീകരിച്ച് ലോകരാഷ്‌ട്രങ്ങൾ. ഒമിക്രോണിന്റെ ഉപവകഭേദമായ എക്‌സ്ഇയെക്കുറിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നൽകിയത്. ഒമിക്രോണിന്റെ തന്നെ ബിഎ.1, ബിഎ.2 ഉപവിഭാഗങ്ങൾ ചേരുന്നതാണ് എക്‌സ്ഇ വകഭേദം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ കേസുകൾ കുത്തനെ ഉയരാൻ കാരണമായത് ഒമിക്രോണിന്റെ ബിഎ.2 ഉപവിഭാഗം പടർന്ന് പിടിച്ചത് കൊണ്ടായിരുന്നു. എക്‌സ്ഇ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്.
എക്‌സ്ഇക്ക് പുറമെ എക്‌സ്ഡി, എക്‌സ്എഫ് എന്നിങ്ങനെ രണ്ട് ഹൈബ്രിഡ് വകഭേദങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടന എക്‌സ്ഇയെക്കുറിച്ച് മാത്രമേ മുന്നറിയിപ്പ് നൽകിയിട്ടുള്ളു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളിൽ 86 ശതമാനവും ബിഎ.2 ഉപവകഭേദം കാരണമുള്ളതായിരുന്നു. കൊറോണയുടെ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ വകഭേദവും ബിഎ.2 ആണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എക്‌സ്ഇ വകഭേദം പല രാജ്യങ്ങളിലും അടുത്ത കൊറോണ തരംഗത്തിന് വഴിയൊരുക്കിയേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പുതിയ വകഭേദം ബാധിച്ചാലുണ്ടാകുന്ന രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല. ഒമിക്രോണിനും ബിഎ.3വിനും സമാനമായ ലക്ഷണങ്ങളാകാം ഇതിനുമെന്നാണ് അനുമാനം. വ്യാപനശേഷം കൂടുതലും രോഗതീവ്രത കുറവും എന്നതായിരുന്നു ഒമിക്രോണിന്റെ ബിഎ.1, ബിഎ.2 വകഭേദങ്ങളുടെ പ്രത്യേകത. എക്‌സ്ഇയും ഇതേ പോലെ ആയേക്കാമെന്നും ശാസ്ത്രജ്ഞർ സൂചന നൽകുന്നു.
Comments