കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സിപിഎമ്മിനെതിരെ പ്രവർത്തിച്ചത് പ്രകോപനമുണ്ടാക്കിയെന്നാണ് കുറ്റപത്രം. ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. കൊലപാതക കുറ്റത്തിന് പുറമേ, എസ്.സി-എസ്ടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അക്രമികൾ ദീപുവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റഹിമാൻ, പാർട്ടി പ്രവർത്തകരായ സൈനുദ്ദിൻ, ബഷീർ, അസീസ് എന്നിവർ ചേർന്നാണ് മർദിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടന്ന് ഒരുമാസത്തിനുള്ളിലാണ് അന്വേഷണം പൂർത്തിയായത്.
കഴിഞ്ഞ ഫെബ്രുവരി 12നാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്‌ക്കൽ സമരത്തിനിടെയായിരുന്നു സംഭവം. സംഘം ചേർന്നെത്തിയാണ് സിപിഎം പ്രവർത്തകർ മർദിച്ചത്. തുടർന്ന് അവശനായ ദീപു പാർട്ടിക്കാരുടെ ഭീഷണിയെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായതോടെ ട്വന്റി ട്വന്റി പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയുൾപ്പെടെ നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ദീപു മരിക്കുകയായിരുന്നു.
Comments